ഗുരുവിന്റെ വാക്കുകൾ വഴികാട്ടി: മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ശ്രീനാരായണ ഗുരുവിൻെറ വാക്കുകൾ വഴികാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുജയന്തി ദിനത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. മനുഷ്യന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തി നവോത്ഥാന ചിന്തകൾക്ക് വിത്തുപാകിയ ഗുരു ഉപദേശിച്ച ശീലമാണ് ശുചിത്വം. കൊവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിനു ശുചിത്വബോധത്തിൻെറ മികച്ച അടിത്തറയിട്ടത് ഗുരുദേവന്റെ ഈ മാതൃകാ വിപ്ളവമായിരുന്നു. മനുഷ്യർ മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹത്തായ സന്ദേശമാണ് നമ്മളെ നയിക്കേണ്ടത്. ഇക്കാലത്ത് നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും ഗുരുദർശനങ്ങൾ പ്രചോദനം നൽകുന്നു. മലയാളിയുടെ മനസിൽ സമത്വചിന്തയ്ക്ക് അടിത്തറ പാകിയ ശ്രീനാരായണ ദർശനങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്. അവ കെടാതെ സൂക്ഷിക്കുമെന്ന് ഈ ചതയദിനത്തിൽ നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞയെടുക്കാം.