നിരോധനാജ്ഞയുടെ പേരിൽ വലിയനടപ്പന്തൽ തുറന്നുകൊടുക്കാതെ പൊലീസ്, വിരിവയ്‌ക്കാനായി ഭക്‌തർക്ക് കാട്ടിൽ കയറേണ്ട അവസ്ഥ

Monday 14 January 2019 3:34 PM IST

ശബരിമല: നൂറുകണക്കിന് ഭക്തർ വിരിവച്ചുവന്ന സന്നിധാനത്തെ വലിയനടപ്പന്തലിൽ ഭക്തർക്ക് പൊലീസിന്റെ വിലക്ക്. നിരോധനാജ്ഞയുടെ പേരിലാണ് വലിയനടപ്പന്തൽ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് തീർത്ഥാടകർക്ക് പ്രവേശനം നിഷേധിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഭക്തജനപ്രവാഹത്തിൽ സന്നിധാനം നിറഞ്ഞപ്പോഴും വലിയനടപ്പന്തലിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാതെ പൊലീസ് തിരിച്ചയയ്ക്കുകയായിരുന്നു.

വിരിവയ്ക്കാൻ ഇവിടം തുറന്ന് കൊടുക്കണമെന്ന് മണ്ഡലകാലയളവിൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ദർശനം നടത്തിയവർ വിവിധയിടങ്ങളിൽ വിരിവച്ച് തങ്ങുകയാണ്. ദേവസ്വം ബോർഡ് ഒരുക്കിയ ഇടങ്ങളെല്ലാം നേരത്തെ തന്നെ പലസംഘങ്ങളും കൈയടക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം എത്തിയവർക്ക് കാട്ടുപ്രദേശങ്ങളിലേക്ക് കയറേണ്ട അവസ്ഥ സംജാതമായെങ്കിലും പൊലീസിന്റെ സമീപനത്തിൽ മാറ്റമുണ്ടായില്ല.