ജെ.ഇ.ഇ (അഡ്വാൻസ്ഡ്) പരീക്ഷ: ഇന്ത്യയിലെത്താൻ സൗകര്യമൊരുക്കണം

Thursday 10 September 2020 12:12 AM IST

കൊച്ചി : ഐ.ഐ.ടി പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് (അഡ്വാൻസ്ഡ്) പരീക്ഷയ്ക്ക് വിദേശത്ത് സെന്റർ അനുവദിക്കുന്നില്ലെങ്കിൽ ,പരീക്ഷാർത്ഥികൾക്ക് ഇന്ത്യയിലെത്തി പരീക്ഷയെഴുതാൻ കേന്ദ്ര സർക്കാർ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് പദ്ധതിയുടെ ഭാഗമായുള്ള വിമാന സർവീസുകളിൽ പരീക്ഷാർത്ഥികൾക്ക് സീറ്റ് ഉറപ്പാക്കണം. പരീക്ഷയെഴുതാനെത്തുന്നവരുടെ ക്വാറന്റെയിൻ ഇളവിന് നടപടിയെടുക്കണമെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.

സെപ്തംബർ 27 നാണ് ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) . ഇതിനായി ദുബായ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ സെന്റർ അനുവദിക്കാത്തതിനെതിരെ കോഴിക്കോട് സ്വദേശിനി ശാന്ത ഭാസ്കരൻ, സുരേഖ നവസരിക്കർ എന്നിവർ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. ജോയിന്റ് അഡ്മിഷൻ ബോർഡിന്റെ സഹകരണത്തോടെ ഡെൽഹി ഐ.ഐ.ടിയാണ് ഇത്തവണ ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) നടത്തുന്നത്. ജെ.ഇ.ഇക്ക് (മെയിൻ) ദുബായിൽ സെന്ററുണ്ടെങ്കിലും അഡ്വാൻസ്ഡ് പരീക്ഷക്ക് സെന്ററില്ലെന്നാണ് ഹർജിക്കാരുടെ പരാതി.