വിമാന ടിക്കറ്റ് റീഫണ്ട്: 23ലേക്ക് മാറ്റി

Thursday 10 September 2020 12:31 AM IST

ന്യൂഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് വിമാന ടിക്കറ്റിന്റെ മുഴുവൻ പണവും മടക്കി നൽകാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനോടും വിമാന കമ്പനികളോടും മറുപടി നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.

ലോക്ക്ഡൗൺ കാലത്തെ അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും നൽകുന്നില്ലെന്ന പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിലാണ് നിർദ്ദേശം.ഹർജി 23ന് വീണ്ടും പരിഗണിക്കും.

മാർച്ച് 25നും മേയ് മൂന്നിനും ഇടയിൽ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റിന്റെയും തുക തിരികെ നൽകുമെന്ന് ഡി.ജി.സി.എ.നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കാലയളവിൽ ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവർക്കും മൊത്തം തുകയും തിരികെ നൽകുമെന്നാണ് ഡി.ജി.സി.എ. സുപ്രീംകോടതിയെ അറിയിച്ചത്.ലോക്ക്ഡൗണിന്റെ ആദ്യ രണ്ട് ഘട്ടമായിരുന്നു ഈ സമയം.

ലോക്ക്ഡൗൺ കാലത്തെ ടിക്കറ്റ് തുക തിരികെ നൽകാത്തത് 1937ലെ സിവിൽ ഏവിയേഷൻ റിക്വയർമെന്റ് ആൻഡ് പ്രൊവിഷൻ ഓഫ് എയർക്രാഫ്റ്റ് റൂൾ അനുസരിച്ച് തെറ്റാണെന്നും ഡി.ജി.സി.എ.കോടതിയിൽ വ്യക്തമാക്കിയിരുന്നു.