നവീകരണ പാതയിൽ മെമു ഷെഡ്

Monday 14 September 2020 1:59 AM IST
നവീകരണം പുരോഗമിക്കുന്ന പാലക്കാട് മെമു ഷെഡ്.

പാലക്കാട് ഡിവിഷനിൽ കൂടുതൽ മെമു സർവീസ് ഉടൻ യാഥാർത്ഥ്യമാകും

പാലക്കാട്: ഡിവിഷന് കീഴിൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡ് വിപുലീകരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. 20 റേക്കുകൾ ഒരേസമയം അറ്റകുറ്റപ്പണി നടത്താൻ കഴിയുന്ന തരത്തിൽ ഷെഡ് വികസിപ്പിക്കാൻ 14.9 കോടിയുടെ പദ്ധതിയാണ് ഈ ഘട്ടത്തിൽ നടപ്പാക്കുക.

ഇതോടെ കോയമ്പത്തൂർ- മംഗലാപുരം, കോയമ്പത്തൂർ- എറണാകുളം റൂട്ടിൽ 12 റേക്കുള്ള മെമു സർവീസ് ആരംഭിക്കാനാകും. നിലവിൽ ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന അഞ്ച് മെമുകളാണ് ഇവിടെ അറ്റകുറ്റപ്പണി നടത്തുന്നത്. ഇത് ഇരട്ടിയായി വർദ്ധിപ്പിക്കാനും അതുവഴി മെമു സർവീസുകളുടെ എണ്ണം കൂട്ടാനും നവീകരണം പൂർത്തിയാകുന്നതോടെ സാധിക്കും. മെമു സർവീസ് കൂട്ടുന്നതിന് അധിക ബോഗികൾ എത്തിക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

വികസനത്തിന്റെ ഘട്ടങ്ങൾ

  • 100 മീറ്റർ പിറ്റ് ലൈനിൽ നാല് റേക്ക് അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യമായിരുന്നു ആദ്യമുണ്ടായിരുന്നത്.
  • 15 കോടി ചിലവിൽ 180 മീറ്ററായി വർദ്ധിപ്പിച്ച് എട്ട് റേക്ക് അറ്റകുറ്റപ്പണി നടത്താവുന്ന തരത്തിൽ നവീകരിച്ചു.
  • ഇതിന് പുറമെയാണ് 14 കോടി ചിലവഴിച്ച് 20 റേക്ക് അറകുറ്റപ്പണിക്ക് പിറ്റ് ലൈൻ 280 മീറ്ററാക്കുന്നത്.
  • 180 മീറ്റർ നീളത്തിൽ മറ്റൊരു പിറ്റ് ലൈൻ നിർമ്മിച്ച് എട്ട് റേക്കിനുള്ള സൗകര്യവുമൊരുക്കും.
  • ഇതോടെ എട്ട് മണിക്കൂർ വരെ വേണ്ടിയിരുന്ന അറ്റകുറ്റപ്പണി നാല് മണിക്കൂറിൽ പൂർത്തിയാക്കാം.
  • റേക്ക് ഉയർത്തുന്നതിന് രണ്ട് വൈദ്യുതി ക്രെയിനുകളും സ്ഥാപിക്കും.

-------------------

"എട്ട് റേക്കിന്റെ പിറ്റ് ലൈനിൽ ഹെവി ലിഫ്‌റ്റിംഗ് ബേ, വാഷിംഗ് ലൈൻ എന്നിവയുടെ നിർമ്മാണം നടക്കുന്നു. പാലക്കാട്- പൊള്ളാച്ചി വൈദ്യുതീകരണം പൂർത്തിയായാൽ ഷൊർണൂർ- നിലമ്പൂർ പാതയിലും പ്രവൃത്തി ആരംഭിക്കും. ടൗൺ റെയിൽവേ സ്റ്റേഷൻ പിറ്റ് ലൈൻ പദ്ധതി സർവേ പൂർത്തിയായി. ഡിവിഷന് കീഴിൽ ട്രെയിൻ വേഗം 110 കി.മീ ആക്കി വർദ്ധിപ്പിക്കും."

-പ്രതാപ് സിങ് ഷമി, ഡിവിഷൻ മാനേജർ.