ശൂന്യവേതന അവധി 5 വർഷം മാത്രം

Thursday 17 September 2020 12:30 AM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് 20 വർഷം ശൂന്യവേതന അവധി എന്നുള്ളത് 5 വർഷമായി ചുരുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 5 വർഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാൽ കല്പിത രാജിയാവും. നിലവിൽ അവധി ദീർഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തിൽ ഇത് ബാധകമല്ല. പരിഗണനയിലിരിക്കുന്ന 5 വർഷത്തിന് ശേഷമുള്ള അവധിയപേക്ഷകൾ ദീർഘിപ്പിച്ച് നൽകുന്നത് പരിഗണിക്കുമ്പോൾ കരാർ വ്യവസ്ഥ നിലനിൽക്കുന്ന കേസുകളിൽ അക്കാര്യവും പരിഗണിക്കും.ഒരുദ്യോഗസ്ഥൻ 90 ദിവസം അവധിയെടുത്താൽ പ്രൊമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നൽകി കൃത്യനിർവഹണം നടത്തുന്നതിന് ക്രമീകരണം.ധനസ്ഥതി വിലയിരുത്താൻ നിയോഗിച്ച സമിതിയിൽ ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, ആസൂത്രണ ബോർഡംഗം പ്രൊഫ. ആർ.രാമകുമാർ, കോഴിക്കോട് സർവകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജൻ എന്നിവർ അംഗങ്ങളായിരുന്നു.