കേരള സർവകലാശാലയ്ക്ക് റാങ്ക് 18
തിരുവനന്തപുരം: ഔട്ട്‌ലുക്ക് ഇന്ത്യൻ യൂണിവേഴ്സിറ്റി റാങ്കിംഗിൽ 814.24 സ്‌കോർ നേടി കേരള സർവകലാശാല ദേശീയ തലത്തിൽ പതിനെട്ടാം സ്ഥാനം നേടി. കേരളത്തിലെ സർവകലാശാലകളിൽ ഒന്നാം സ്ഥാനം കേരളസർവകലാശാലയ്ക്കാണ്. ദേശീയ തലത്തിൽ ബംഗളുരു ഐ.ഐ.എസ്‌സിക്കാണ് ഒന്നാം സ്ഥാനം. സംസ്ഥാന സർവകലാശാലകളുടെ പട്ടികയിൽ മികച്ച 70 സർവകലാശാലകളിൽ കേരള സർവകലാശാല ആറാം സ്ഥാനം നേടി. ഇന്ത്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം മത്സരിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. അക്കാഡമിക്, ഗവേഷക മികവിൽ 344.28 പോയിന്റും ഇൻഡസ്ട്രി ഇന്റർഫേസ് ആൻഡ് പ്ലേസ്‌മെന്റ് മികവിൽ 158.65 പോയിന്റും അടിസ്ഥാന സൗകര്യ വികസനത്തിൽ 112.11 പോയിന്റും ഭരണമികവിൽ 123.42 പോയിന്റും ഔട്ട്‌റീച്ച് പ്രവർത്തന മികവിൽ 75.79 പോയിന്റും കേരള സർവകലാശാല നേടി.
കേരളയിൽ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റ് കൂട്ടും
തിരുവനന്തപുരം: കേരള സർവകലാശാലയുടെ 44 പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും ഒഴിവുള്ള ഗവേഷക സീറ്റുകളിലേക്കും പ്രവേശന പരീക്ഷ നടത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകൾ വർദ്ധിപ്പിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.