കാസർകോട്ട് പ്രതിരോധം തകർത്ത് ഇളവ് ജാഗ്രത കൈവിടരുതെന്ന് ഡി.എം.ഒ 

Friday 18 September 2020 12:19 AM IST

കാസർകോട്: ഒറ്റദിവസം തന്നെ 319 പേർക്ക് രോഗം ബാധിച്ചതോടെ കാസർകോട്ട് കൊവിഡ് വ്യാപനം കടുത്ത ഭീഷണിയുയർത്തുന്നു. നിയന്ത്രണങ്ങളിൽ വലിയതോതിൽ ഇളവ് വരുത്തിയതോടെ സമ്പർക്ക വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം 290 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവിനോടൊപ്പം തന്നെ മരണനിരക്കിലും വർദ്ധനവ് ഉണ്ടായത് ഭീതി പരത്തുകയാണ്. ദിനംപ്രതി ഒരാൾ എന്ന കണക്കിനാണ് ഇപ്പോൾ ജില്ലയിൽ കൊവിഡ് മരണം.സുരക്ഷാ മുൻകരുതലുകളിൽ വീഴ്ച വരുത്തുന്നതാണ് രോഗവ്യാപന നിരക്ക് കുത്തനെ ഉയരാൻ കാരണമാകുന്നത്. ശാരീരിക അകലം പാലിക്കാനും ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും വരുത്തുന്ന അലംഭാവതോടൊപ്പം തന്നെ മാസ്‌കിന്റെ ഉപയോഗത്തിലും ജാഗ്രത കുറവ് കാണിക്കുകയാണ് പലരും. പൊതു ചടങ്ങുകളും കൂട്ടം കൂടലുകളും ഒഴിവാക്കണമെന്ന നിർദ്ദേശങ്ങൾ പരസ്യമായിത്തന്നെ ലംഘിക്കപ്പെടുകയാണ്.

21മുതൽ ജാഗ്രത കൂട്ടണം

21 മുതൽ കൂടുതൽ ഇളവുകൾ വരുന്നതോടുകൂടി പ്രതിരോധ നടപടികളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നീിർദ്ദേശം. പ്രത്യേകിച്ചും 60 വയസിനു മുകളിൽ പ്രായമായവർ, കുട്ടികൾ, മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവരിലേക്കു രോഗ വ്യാപനം തടയുന്നതിന് കൂടുതൽ കരുതൽ ആവശ്യമാണ്.

ആരോഗ്യവകുപ്പ് നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമായിവന്നിരിക്കുയാണ് -ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ.വി. രാംദാസ്

.