നിയമനതട്ടിപ്പ് കേസ് എഴുതിത്തള്ളുന്നത് സി.പി.എമ്മുകാരെ രക്ഷിക്കാൻ: സുരേന്ദ്രൻ

Sunday 20 September 2020 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയത് സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ആദ്യ കുറ്റപത്രത്തിൽ പ്രതികൾ തട്ടിപ്പ് നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയതാണ്. നിയമനങ്ങളിലും റാങ്ക് പട്ടിക തയ്യാറാക്കിയതിലും വ്യാപകക്രമക്കേടും അധികാര ദുർവിനിയോഗവും നടന്നുവെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും റാങ്ക് പട്ടിക റദ്ദാക്കണമെന്നും യൂണിവേഴ്സിറ്റി നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും ലോകായുക്ത ജസ്റ്റിസ് എൻ. കൃഷ്ണൻ നായരും, ഹൈക്കോടതി നിയമിച്ച ജഡ്ജ് സുകുമാരൻ കമ്മിഷനും, ലോകായുക്ത ജസ്റ്റിസ് ജി.ശശിധരനും വെവ്വേറെ റിപ്പോർട്ടുകളിലൂടെ വിധിച്ചതാണ്. കോപ്പിയടിച്ച എസ്.എഫ്.ഐക്കാരെ തിരുകികയറ്റി പി.എസ്.സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതിനു സമാനമായാണ് അസിസ്റ്റന്റ് നിയമന തട്ടിപ്പും ഇടതുസർക്കാർ നടത്തിയതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.