കളിമൺപാത്ര നിർമ്മാണ മേഖലയിൽ ഓട്ടവീഴുന്നു
പാലക്കാട്: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ സംസ്ഥാനത്തെ കളിമൺപാത്ര നിർമ്മാണ മേഖല. ജില്ലയിൽ മൺപാത്ര നിർമ്മാണം പരമ്പരാഗതമായി ചെയ്തുവരുന്ന കുംഭാര സമുദായത്തിലെ കുടുംബങ്ങൾ ഉപജീവനത്തിനായി മറ്റുതൊഴിൽ തേടാനൊരുങ്ങുകയാണ്.
ചിറ്റൂർ, നല്ലേപ്പിള്ളി, കൊല്ലങ്കോട്, പല്ലശ്ശന, ഒറ്റപ്പാലം, പട്ടാമ്പി മേഖലകളിലായി 150ഓളം കുടുംബങ്ങൾ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നു. വിഷു, ഓണം, പെരുന്നാൾ, വ്യാപാര മേള, പ്രദർശനം എന്നിവയെല്ലാം കൊവിഡിൽ നിശ്ചലമായതോടെ ഇവരുടെ വരുമാനം പൂർണമായും നിലച്ചു. ഉത്സവ സീസണുകൾക്കായി നിർമ്മിച്ച മൺപാത്രങ്ങൾ പൊടിപിടിച്ച് വീടുകളിൽ കെട്ടിക്കിടക്കുന്നു.
സർക്കാർ ഇടപെടണം
പതിറ്റാണ്ടുകളായി മൺപാത്ര നിർമ്മാണം കുലത്തൊഴിലായി തുടരുന്നവരാണ് പല്ലശന കണയന്നൂരിലെ 13ഓളം കുടുംബങ്ങൾ. ഉപജീവന മാർഗത്തെക്കാൾ കുലത്തൊഴിലിൽ പെരുമ കൊള്ളുന്നവരാണ് ഇവർ. ഇന്ന് മേഖല നേരിടുന്ന പ്രതിസന്ധി ഇവരെ പിന്നോട്ട് വലിക്കുന്നു. സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തതയും മൺപാത്രങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതുമാണ് തിരിച്ചടിയായത്. ഒരു ലോഡ് കളിമണ്ണിന് 12000 രൂപ നൽകണം.
നിലവിൽ പല്ലശനയിലെ മൺപാത്ര നിർമ്മാണ തൊഴിലാളികളിൽ ഭൂരിഭാഗവും വൃദ്ധരാണ്. മണ്ണ് ചവിട്ടിക്കുഴക്കാനുള്ള ആരോഗ്യം പോലും ഇല്ലാത്തവർ. തുടർച്ചായ തിരിച്ചടി നേരിടുന്ന മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. മണ്ണ് കുഴയ്ക്കുന്ന യന്ത്രങ്ങൾ വാങ്ങാനെങ്കിലും സർക്കാർ സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
കളിമണ്ണ് ലഭിക്കാൻ കടമ്പയേറെ
- നിർമ്മാണത്തിനാവശ്യമായ കളിമണ്ണ് ലഭിക്കുന്നില്ലെന്നതാണ് വലിയ പ്രതിസന്ധി.
- ജിയോളജി വകുപ്പിന്റെ നിയമ കുരുക്ക് മറികടക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.
- മുൻകാലം ഭാരതപ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നാണ് മണ്ണ് ശേഖരിച്ചിരുന്നത്.
- ഇതിന് നിരോധനം ഏർപ്പെടുത്തിയതും മണ്ണിൽ അമിതമായി ചെളി കലർന്നതും തിരിച്ചടി.
- ഉല്പാദന ചെലവ് കൂടിയതും പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാത്തതുമാണ് പലരും ഈ മേഖല ഉപേക്ഷിക്കാനുള്ള കാരണം.