ഓഹരി വിപണിക്ക് കറുത്ത തിങ്കൾ

Tuesday 22 September 2020 3:00 AM IST

കൊച്ചി: ആഗോളതലത്തിലുണ്ടായ കനത്ത വില്പന സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ നഷ്‌ടത്തിലേക്ക് വീണു. സെൻസെക്‌‌സ് 811 പോയിന്റിടിഞ്ഞ് 38,034ലും നിഫ്‌റ്റി 254 പോയിന്റ് നഷ്‌ടവുമായി 11,250ലുമാണ് വ്യാപാരാന്ത്യമുള്ളത്.

ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, ടാറ്റാ സ്‌റ്റീൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക് എന്നിവയാണ് നഷ്‌ടത്തിന് നേതൃത്വം കൊടുത്തത്.

വിറ്റൊഴിയലിന് പിന്നിൽ

 കാർഷിക ബിൽ സംബന്ധിച്ച ആശങ്കകളും എതിർപ്പുകളും

 ഇന്ത്യയിലെ കൊവിഡ് കേസുകളിലെ വർദ്ധന

 യൂറോപ്പിൽ കൊവിഡിന്റെ രണ്ടാം തരംഗം

 എച്ച്.എസ്.ബി.സി., ബർക്ളെയ്സ് തുടങ്ങിയ ബാങ്കുകളിൽ അനധികൃത പണം കൈമാറ്റം വൻതോതിൽ നടന്നുവെന്ന ഇന്റർനാഷണൽ കൺസോർഷ്യം ഒഫ് ഇൻവെസ‌്‌റ്റിഗേറ്റീവ് ജേണലിസ്‌റ്റിന്റെ റിപ്പോർട്ട്

 ഓഹരികളുടെ ഉയർന്ന നിലവാരത്തെ തുടർന്ന് സ്വാഭാവികമായുണ്ടായ വില്പന സമ്മർദ്ദം

₹4.23 ലക്ഷം കോടി

ആവിയായി!

ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 4.23 ലക്ഷം കോടി രൂപ. 159 ലക്ഷം കോടി രൂപയിൽ നിന്ന് 154.76 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യം താഴ്‌ന്നത്.