മലയാളി ഇല്ലാതെ ഗള്‍ഫില്ല, ബഹ്റിന്‍ രാജാവിന്റെ മകനൊപ്പം കൊവിഡ് വാക്സിന്‍ ടെസ്റ്റ് ഡോസ് സ്വീകരിച്ച് മലയാളി പ്രവാസിയും, പ്രവാസലോകത്ത് അഭിനന്ദന പ്രവാഹം
തൃക്കരിപ്പൂര്‍: ബഹ്റിന്‍ സര്‍ക്കാരിന്റെ കൊവിഡ് 19 വാക്സിന്‍ ടെസ്റ്റ് ഡോസ് സ്വീകരിച്ച് പരീക്ഷണത്തിന്ന് വിധേയനായ തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി ഗംഗന്‍ തൃക്കരിപ്പൂരിന് പ്രമുഖരുടെ അഭിനന്ദനപ്രവാഹം. പ്രശസ്ത ഗായകന്‍ എം.ജി. ശ്രീകുമാറടക്കം സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് ബഹ്റിനിലുള്ള ഗംഗനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്.
കഴിഞ്ഞ രണ്ടുദിവസം മുമ്പാണ് ബ്ലഡ് ഡോണേര്‍സ് ബഹ്റിൻ പ്രസിഡന്റായ ഗംഗന്‍ വാക്സിന്‍ സ്വീകരിച്ച് മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തില്‍ അണി ചേര്‍ന്നത്. ബഹ്റിൻ രാജാവിന്റെ മകനടക്കം നിരവധി മലയാളികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു. അടുത്ത ഡോസ് ഒക്ടോബര്‍ 10 ന് സ്വീകരിക്കും. ബഹ്റിൻ ഔദ്യോഗികമായാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. പരീക്ഷണ ഡോസ് സ്വീകരിച്ചാല്‍ ഒന്നര മാസം കഴിഞ്ഞു മാത്രമെ രാജ്യം വിട്ടുപോകാന്‍ അനുവദിക്കുകയുള്ളൂ. രണ്ടു ദശാബ്ദക്കാലമായി ബഹ്റിനിലെ ഷിപ്പിംഗ് ലോജിസ്റ്റിക് കമ്പനി മാനേജരായി സേവനമനുഷ്ഠിച്ചു വരുന്ന ഗംഗന്‍ കേരള സോഷ്യല്‍ ഫോറം പ്രവര്‍ത്തകനും പ്രവാസ ലോകത്തെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്. ഭാര്യ. ഷീജ. മക്കള്‍: സംഗത്, സ്വതിക്.