കാലാവസ്ഥ മാറി, നെൽക്കൃഷി മാറണം

Thursday 24 September 2020 12:12 AM IST

ആലപ്പുഴ: കാലവർഷത്തിലെ വ്യതിയാനം കണക്കിലെടുത്ത് മഴക്കാലത്ത് വിളവെടുപ്പ് ഒഴിവാക്കും വിധം നെൽകൃഷി ചെയ്യണമെന്ന് വിദഗ്ദ്ധർ. ജൂൺ, ജൂലായ് മാസങ്ങളിൽ എത്തിയിരുന്ന കാലവർഷം 2018-ലെ മഹാപ്രളയത്തിനുശേഷം ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി. നെല്ല് കതിരിടുന്ന സമയത്ത് മഴപെയ്താൽ പതിര് കൂടും. വിളവെടുപ്പ് സമയത്ത് നെല്ല് വീഴാനും സാദ്ധ്യതയുണ്ട്. 2019-ലും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു.

ഒറ്റകൃഷി മാത്രമുള്ള കരിനിലങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ വിളവെടുക്കാനാവുംവിധം കൃഷിയിറക്കുന്നതാണ് ഗുണകരം. മാർച്ചിന് മുമ്പ് കൊയ്ത്ത് തീരുംവിധം പുഞ്ചകൃഷിയും ക്രമപ്പെടുത്തണം. ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള നടപടികളും സ്വീകരിക്കണം.

 ഇഷ്ടം ഉമ

വിളവെത്താൻ 120 ദിവസം വരെ വേണ്ടിവരുന്ന ഉമ (എം.ഒ-16) വിത്താണ് കുട്ടനാട്ടിൽ ഉപയോഗിക്കുന്നത്. രണ്ടാം കൃഷിയിൽ മൂപ്പെത്താൻ 140 ദിവസംവരെ വേണ്ടിവരും. മൂപ്പ് കുറഞ്ഞ പുതിയ ഇനം ഉപയോഗിച്ചാൽ രണ്ടാംകൃഷി കൂടുതൽ ആദായകരമാക്കാം. പക്ഷേ, ബഹുഭൂരിപക്ഷം കർഷകർക്കും പ്രിയം ഉമയോടാണ്.

പൗർണമി കേമം

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ 2017-ൽ വികസിപ്പിച്ചെടുത്ത പൗർണമി (എം.ഒ.23) ഇനം കുട്ടനാടിന് പുറമെ കൊല്ലം, കുമരകം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ഉപയോഗിക്കുന്നുണ്ട്. താപത്തെ അതിജീവിക്കാൻ കെല്പുള്ളതിനാൽ രണ്ടാം കൃഷിക്ക് അത്യുത്തമം.

പ്രത്യേകതകൾ

*മൂപ്പ് 115 മുതൽ 120 ദിവസം വരെ

*മെച്ചപ്പെട്ട വിളവ് (ഹെക്ടറിൽ 7000-7500 കിലോ വരെ)

* രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കും

*കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കും

ന്യൂനത

വിളവ് അടുക്കുമ്പോൾ ചായാനുള്ള പ്രവണത. മഴക്കാലത്ത് വീണുപോകാനിടയുണ്ട്.

'മൂന്ന് വർഷമായി മഴക്കാലത്തിൽ മാറ്റമുണ്ട്. ഇതിന് അനുസരണമായി കൃഷിയിറക്കണം.

-ബി.ബി.സ്മിത, (അസിസ്റ്റന്റ് ഡയറക്ടർ, സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ് മങ്കൊമ്പ്)

'ഉമയോളംതന്നെ വിളവ് തരും പൗർണമി. രുചിയും പാചകഗുണവും കൂടുതൽ. കർഷകർക്കിടയിൽ പ്രചാരമേറുന്നുണ്ട്.

-ഡോ.വന്ദന. (പ്രൊഫ.ആൻഡ് ഡിപ്പാർട്ട്മെന്റ് ഹെഡ്, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം)