കഥപറയാൻ ഓരോ ആഴ്ചയും സമയം കണ്ടെത്തണമെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി : ഉൾപ്പെടുത്തേണ്ട കഥകൾ ഇവയാണ്

Sunday 27 September 2020 11:36 AM IST

ന്യൂഡൽഹി: ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കാനുളള ശ്രമങ്ങളിൽ കർഷകർ പ്രധാനപങ്ക് വഹിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമാേദി. പുതിയ കാർഷിക നിയമം കർഷകരെ കൂടുതൽ സ്വതന്ത്രരും സ്വയം പര്യാപ്തരുമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൻകി ബാത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ആഴ്ചയും കഥപറച്ചിലിനായി സമയം ചെലവിടാൻ ഓരോകുടുംബത്തോടും അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

'കൊവിഡ് പ്രതിസന്ധി കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്താൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പല കുടുംബങ്ങളും ഈ സമയത്ത് നിരവധി പ്രശ്നങ്ങളെ നേരിട്ടു. ഇക്കാലത്ത് രാജ്യത്തെ കർഷകർ നിരവധി പ്രതിസന്ധികളാണ് നേരിട്ടത്. എന്നാൽ അവർ ഒരിക്കലും പിന്മാറാൻ തയ്യാറായില്ല.നമ്മുടെ സംസ്കാരത്തിന്റെ അടയാളമാണ് സാരോപദേശ കഥകൾ. വിവിധതരം നാടോടിക്കഥകൾ നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുളള കഥകളെ ജനപ്രിയമാക്കുന്ന നിരവധി സംരംഭങ്ങളുണ്ട്. മറാത്തിയിൽ വ്യാവരേ ദേശ്പാണ്ഡെ, ഗുജറാത്തിൽ യോഗിത ബൻസൻ അഹുജാവോ എന്നിവരെല്ലാം കഥാരംഗത്ത് അഭിനന്ദനാർഹമാണ് പ്രവർത്തനമാണ് നടത്തുന്നത്. കുടുംബങ്ങളുടെ കഥപറച്ചിലിൽ രാജ്യത്തിന്റെ അഭിമാനങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ചുളള കഥകളായിരിക്കണം കൂടുതൽ ഉൾപ്പെടുത്തേണ്ടത്'-അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വ്യാപനം തടയുന്നതിനായി എല്ലാവരും സമൂഹ്യ അകലം, മാസ്ക് ധരിക്കൽ, ആൾകൂട്ടം ഒഴിവാക്കൽ, ശുചിത്വം എന്നിവ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.