ലൈഫ് മിഷനിലെ ഹൈക്കോടതി പരാമർശം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

Thursday 01 October 2020 4:52 PM IST

തിരുവനന്തപുരം: ലൈഫ് മിഷനിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ നിർദേശം സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി മാന്യതയുണ്ടെങ്കിൽ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത് അഴിമതി നടന്നെന്ന് ബോധ്യമായതിനാലാണ്. സി ബി ഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഖജനാവിലെ പണം ഉപയോഗിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയതിന് സർക്കാർ മാപ്പു പറയണം. ധാരണ ഉണ്ടാക്കിയത് ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലല്ലേ എന്ന കോടതിയുടെ ചോദ്യം സർക്കാരിന്റെ കള്ളത്തരങ്ങൾ പൊളിക്കുന്നതാണ്. സർക്കാരിന്റെ ഹർജി യൂണിടാക്കിനെ രക്ഷിക്കാനാണെന്ന സി.ബി.ഐയുടെ നിലപാട് തത്വത്തിൽ ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്'- സുരേന്ദ്രൻ പറഞ്ഞു.

മടിയിൽ കനമില്ലാത്തതിനാൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറിഞ്ഞത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാവുമെന്നും സുരേന്ദ്രൻ പരിഹസിച്ചു. 'കുടുങ്ങുമെന്നായപ്പോൾ പിണറായി വിജയന്റെ സമനില തെറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് ആദ്യം വിജിലൻസിനെ ഇറക്കിയും ഇപ്പോൾ ഹൈക്കോടതിയിൽ പോയും അദ്ദേഹം സ്വയം അപഹാസ്യനായത്. സ്വർണക്കടത്തിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇടത് കൗൺസിലർ കാരാട്ട് ഫൈസൽ സി പി എമ്മിനെ അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരുമായി ബന്ധിപ്പിക്കുന്ന പാലമാണെന്നും സുരേന്ദ്രൻ പറഞ്ഞു.