എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു

Monday 19 October 2020 5:22 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കിടത്തി ചികിത്സ നല്‍കേണ്ട ആരോഗ്യപ്രശ്നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നും നടുവേദന ഗുരുതര പ്രശ്നമല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.

അടിയന്തരമായ മറ്റ് ചികിത്സകള്‍ ആവശ്യമില്ല. വേദനസംഹാരികള്‍ മതിയാകുമെന്നും മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുത്തു. കലശലായ നടുവേദന ഉണ്ടെന്നാണ് ശിവശങ്കര്‍ പറയുന്നത്. എന്നാല്‍ ഡിസ്‌കുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നും ഗുരുതര പ്രശ്നം അല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശിവശങ്കര്‍ വഞ്ചിയൂര്‍ ത്രിവേണി ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി.

വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലാക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തി കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. എം ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. 23 വരെ അറസ്റ്റ് പാടില്ലെന്നും കസ്റ്റംസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു .