മുന്നാക്ക സംവരണം പിൻവലിക്കണം; സർക്കാരിനോട് ഇടഞ്ഞ് കാന്തപുരം വിഭാഗം

Tuesday 27 October 2020 10:39 AM IST

കോഴിക്കോട്: മുന്നാക്ക സംവരണം പിൻവലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി വിഭാഗം രംഗത്ത്. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സർക്കാർ വെല്ലുവിളിക്കുന്നുവെന്നാണ് എ.പി വിഭാഗത്തിന്റെ വിമർശനം. സവർണ താത്പര്യം മാത്രം മുൻനിർത്തിയാണ് സർക്കാർ സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗം തങ്ങളുടെ മുഖപത്രത്തിലൂടെ വിമർശനം ഉന്നയിക്കുന്നു.

സംസ്ഥാന സർക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലർത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം. മറ്റ് സമുദായ സംഘടനകൾക്ക് ഒപ്പം കാന്തപുരം വിഭാഗം കൂടെ സംവരണത്തിനെതിരെ രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുകയാണ് സംസ്ഥാന സർക്കാർ. തങ്ങൾക്ക് അനുകൂലമാണെങ്കിലും സംവരണത്തെ പൂർണമായും അനുകൂലിക്കുന്ന നിലപാടല്ല എൻ.എസ്.എസും സ്വീകരിച്ചിരിക്കുന്നത്. നേരത്തെ മുസ്ലീം കോർഡിനേഷൻ കമ്മിറ്റി ഉൾപ്പടെയുളള സംഘടനകൾ സംവരണ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

സർക്കാർ വിദ്യാഭ്യാസ മേഖലകളിൽ മുസ്ലീങ്ങളുടെ അവസരങ്ങൾ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനം പറയുന്നു. വിദ്യാഭ്യാസ മേഖലയിൽ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.