വർഗീയ ധ്രുവീകരണ ശ്രമം അപലപനീയം: സി.പി.എം
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനെ വർഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താത്പര്യങ്ങൾക്കും ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
നിലവിലുള്ള സംവരണാനുകൂല്യങ്ങളിൽ കുറവൊന്നും വരുത്താതെയാണ് മുന്നാക്ക സംവരണം നടപ്പിലാക്കുന്നത്. ഭരണഘടനാ ഭേദഗതിയോടെ സംവരണം 60 ശതമാനമായി മാറി. ഇതിൽ 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങൾക്കും പത്തു ശതമാനം മുന്നാക്ക വിഭാഗങ്ങൾക്കുമായിരിക്കും. ഈ രീതി നടപ്പിലാക്കുമ്പോൾ നിലവിലുള്ള സംവരണാനുകൂല്യത്തിൽ ഒരു കുറവുമില്ലാതിരിക്കാനുള്ള ജാഗ്രത സർക്കാർ പുലർത്തും.
പിന്നാക്കക്കാരിലെ സംവരണത്തിന് സാമ്പത്തികമായി പിറകിൽ നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് മുൻഗണന നൽകണമെന്ന നിലപാട് സി.പി.എം ആദ്യമേ സ്വീകരിച്ചിരുന്നു. ക്രീമിലെയർ വിഭാഗത്തിൽപ്പെടാത്തവർ ഇല്ലാതെ വന്നാൽ അതേ വിഭാഗത്തിൽപ്പെട്ട ക്രീമിലെയറുകാരേയും പരിഗണിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണം .. രാജ്യത്ത് മുതലാളിത്ത നയം നടപ്പാക്കുന്നതിന്റെ കൂടി ഭാഗമായി മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വലിയൊരു വിഭാഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവർക്ക് പത്ത് ശതമാനം സംവരണം നൽകുന്നതിനായും ഭരണഘടന ഭേദഗതി ചെയ്യണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ഇടതു മുന്നണി പ്രകടന പത്രികയിൽ മുന്നാക്ക സംവരണ നിലപാട് പ്രഖ്യാപിച്ചിരുന്നു. .
മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫും 2011ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുന്നാക്ക സംവരണം ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ വർഗ്ഗീയ ധ്രുവീകരണത്തിനായി മുസ്ലീംലീഗ്, ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.