ബിനീഷിന്റെ ജാമ്യാപേക്ഷ 24ലേക്കു മാറ്റി; ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് വാദം

Friday 20 November 2020 12:00 AM IST

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടുകളിൽ ഇ.ഡി പ്രതിയാക്കിയ ബിനീഷ്, പ്രത്യേക കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 24നു പരിഗണിക്കാനായി മാറ്റി. ലഹരി ഇടപാടുകളിൽ പങ്കുണ്ടോയെന്നറിയാനായി എൻ.സി.ബി (നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) ബിനീഷിനെ ചോദ്യംചെയ്യുകയാണെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതോടെയാണിത്.

അതേസമയം, ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചു. ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനു ഹോട്ടൽ തുടങ്ങാനായി പലതവണയായി 39 ലക്ഷം രൂപ മാത്രമാണു കൈമാറിയത്. വായ്പയെടുത്തതാണത്. അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ബിനീഷ് അറിഞ്ഞിരുന്നുമില്ല. അഭിനയിച്ച 7 സിനിമകളിൽനിന്നു മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളൂ. അഭിനയമോഹംകൊണ്ട് പണം വാങ്ങാതെയാണു മറ്റുള്ളവയിൽ അഭിനയിച്ചതെന്നും വാദിച്ചു. വെള്ളിയാഴ്ച വരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലാണ് ബിനീഷ്. ഹൈക്കോടതിയിൽ രണ്ടു ഹർജികളാണ് ബിനീഷ് നൽകിയത്. എൻ.സി.ബി കേസിലെ മുൻകൂർ ജാമ്യാപേക്ഷയ്ക്കുപുറമേ, ഇ.ഡി തന്നെ അറസ്റ്റ് ചെയ്തത് അന്യായമാണെന്നു കാട്ടിയും ഹർജി നൽകി. ഇതും ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.