കെ എസ് എഫ് ഇ കളളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി; ഇപ്പോഴാണ് വിജിലൻസ് കൂട്ടിലടച്ച തത്ത ആയതെന്ന് ചെന്നിത്തല

Monday 30 November 2020 12:40 PM IST

പാലക്കാട്: സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയുടെ നാലര വർഷം കൊണ്ട് കെ എസ് എഫ് ഇ കളളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ചിട്ടിയിൽ ഗുരതരമായ ക്രമക്കേട് നടക്കുന്നു. തങ്ങൾ പറയുന്നതിന് വ്യത്യസ്‌തമായി പ്രവർത്തിക്കുന്ന വിജിലൻസിനെ ഇപ്പോൾ വേട്ടയാടി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഒരു അഴിമതിയും കൊളളയും കണ്ടെത്താൻ പാടില്ല. തങ്ങൾക്കിഷ്‌ടമുളള പോലെ ചെയ്യുമെന്നാണ് സി പി എം നിലപാടെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ വിജിലൻസ് സി പി എം പറയുന്നത് പോലെ പ്രവർത്തിക്കണമെന്ന നിർബന്ധ ബുദ്ധിയുണ്ടെന്നത് വ്യക്തമാവുകയാണ്. കെ എസ് എഫ് ഇയുടെ വിശ്വാസ്യത നിലനിൽക്കണമെങ്കിൽ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടെത്തണം. പ്രതിപക്ഷ എം എൽ എമാർക്കെതിരെ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാം. കെ എസ് എഫ് ഇയിലെ അഴിമതി അന്വേഷിക്കാൻ പാടില്ല. ഇത് എന്ത് ന്യായമാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇപ്പോഴാണ് വിജിലൻസ് യഥാർത്ഥത്തിൽ കൂട്ടിലടച്ച തത്തയായി മാറിയത്. ധനമന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ നിശിതമായ വിമർശനമാണ് നടത്തിയിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടാത്തതെന്തെന്ന് വ്യക്തമാക്കണം. ഡിസംബർ രണ്ടിന് പഞ്ചായത്ത് തലത്തിൽ ഇടതുസർക്കാരിനെ യു ഡി എഫ് കുറ്റവിചാരണ ചെയ്യുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.