വിജിലൻസ് പരിശോധന കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത കൂട്ടി : ചെയർമാൻ

Tuesday 01 December 2020 12:00 AM IST

പത്തനംതിട്ട: വിജിലൻസ് നടത്തിയ പരിശോധന കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത കൂട്ടാൻ ഇടയാക്കിയെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു. പത്തനംതിട്ടയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനയിൽ ചിലയിടങ്ങളിൽ നിസാരമായ ചില പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടെന്ന് വിജിലൻസ് പറഞ്ഞാൽ അതു പരിശോധിക്കും.

വീഴ്ചകൾ ഉണ്ടെങ്കിൽ തിരുത്തും.ചില ബ്രാഞ്ച് മാനേജർമാക്ക് വീഴ്ചകൾ ഉണ്ടായിട്ടുണ്ടാവാം. 50,000 കോടി രൂപയാണ് കെ.എസ്.എഫ്.ഇയുടെ വാർഷിക ഇടപാട്. വിജിലൻസ് കണ്ടെത്തിയെന്ന് പറയുന്ന ക്രമക്കേടുകൾ പൊതുവായുള്ള അനുമാനങ്ങളാണ്. ട്രഷറി ഡപ്പോസിറ്റ് കൊടുക്കാതെ ചിട്ടി തുടങ്ങിയിട്ടില്ല. മുടങ്ങിയ ചിട്ടിക്ക് പകരം ആളെ ചേർക്കാൻ കെ.എസ്.എഫ്.ഇ ശ്രമിക്കുന്നുണ്ട്. ഒരിക്കലെങ്കിലും ഒരാളുടെ ചെക്ക് മടങ്ങിയാൽ പിന്നെ അയാളിൽ നിന്ന് ചെക്ക് സ്വീകരിക്കില്ല. ചെക്ക് വാങ്ങി ലേലത്തിൽ പങ്കെടുപ്പിക്കുന്നു എന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന രീതിയാണ്. ഇത് നല്ല ബിനിനസ് ബന്ധത്തിന്റെ ഭാഗമാണ്. പരിശോധന നടന്ന 36 ബ്രാഞ്ചിലും സ്വർണം സൂക്ഷിച്ചത് സ്വന്തം ലോക്കറിലാണ്. ബിസിനസിലും ചിട്ടിയിലും കെ.എസ്.എഫ്.ഇക്കുണ്ടായ വളർച്ച ചിലരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. മൾട്ടി ഡിവിഷൻ കുത്തകയായിരുന്ന ചില സ്വകാര്യ കുത്തകൾക്ക് ചില ഉപഭോക്താക്കളെ നഷ്ടപ്പെട്ടിരുന്നു. അവർ മാദ്ധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് പീലിപ്പോസ് തോമസ് പറഞ്ഞു.