ശിവശങ്കറിന് ജാമ്യമില്ല
കൊച്ചി: സ്വർണക്കടത്തിൽ കസ്റ്റംസ് കേസിൽ എം. ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി തള്ളി. ആരോഗ്യപ്രശ്നങ്ങളുന്നയിച്ച് സമർപ്പിച്ച ജാമ്യാപേക്ഷയിൽ കസ്റ്റംസിന്റെ വാദങ്ങൾ അംഗീകരിച്ചാണ് വിധി.
ജാമ്യത്തിനായി ശിവശങ്കർ രോഗം അഭിനയിക്കുകയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഗുരതരമായ രോഗമുണ്ടെന്ന് പറയുന്ന ശിവശങ്കർ ഒരു ദിവസം പോലും ചികിത്സാവധി എടുത്തിട്ടില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
കസ്റ്റംസ് കോടതിയിൽ മുദ്ര വച്ച കവറിൽ നൽകിയ രേഖകളും മൊഴികളും സ്വർണക്കടത്തു കേസിൽ ശിവശങ്കറിന്റെ പങ്ക് സ്ഥിരീകരിക്കുന്നതാണെന്ന് കോടതി പറഞ്ഞു. കസ്റ്റംസിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണഘട്ടത്തിൽ കോടതി പരാമർശിക്കുന്നില്ല. കൂട്ടുപ്രതികളുടെ മൊഴികളും ശിവശങ്കറിന്റെ പങ്ക് വിവരിക്കുന്നുണ്ട്. ഉന്നതസ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം ലഭിച്ചാൽ തെളിവുകൾ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന വാദവും അംഗീകരിച്ചു. അറുപത് ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വഭാവികജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.