‘ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താടാ...’ അമ്മയുടെ ദയനീയ യാചനകേട്ടിട്ടും മനസലിയാതെ മകൻ, അച്ഛനെ കൊന്നതും ഭക്ഷണവും വെളളവും കൊടുക്കാതെ തന്നെ
കോട്ടയം: ‘ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താടാ...’ സന്നദ്ധപ്രവർത്തകർ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി വീട്ടിൽ നിന്ന് ഇറക്കുമ്പോൾ മകനോടുളള അമ്മിണിയുടെ ദയനീയമായ ആവശ്യം ഇതായിരുന്നു. കേട്ടുനിന്നവരുടെ കണ്ണുനിറഞ്ഞിട്ടും ആ അമ്മ പെറ്റുവളർത്തിയ മകന്റെ മാത്രം മനസലിഞ്ഞില്ല. ഒരുമാസത്തിലേറെയായി മരുന്നും ഭക്ഷണവും നൽകാതെ മകൻ മുറിയിൽ പൂട്ടിയിട്ട വൃദ്ധ ദമ്പതികളിൽ ഒരാളാണ് 75 കാരിയായ അമ്മിണി. ആശുപത്രിയിൽ കൊണ്ടുപോകാനായി സന്നദ്ധപ്രവർത്തകർ മാതാപിതാക്കളെ പുറത്തേക്കെടുക്കുമ്പോൾ റെജി വീട്ടിലുണ്ടായിരുന്നെങ്കിലും മദ്യലഹരിയിലായിരുന്നു. മാതാപിതാക്കളെ ആശുപത്രിയിലേക്കു മാറ്റാൻ സഹകരിക്കാതിരുന്നതോടെ പഞ്ചായത്ത് അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. അമ്മിണിയുടെ ഭർത്താവ് മുണ്ടക്കയം അമ്പനിയിൽ തൊടിയിൽ വീട്ടിൽ പൊടിയനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു . ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് പൊടിയൻ മരിച്ചതെന്ന് സൂചനയാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാനായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചിരിക്കുകയാണ്. കൂലിപ്പണി ചെയ്താണ് അമ്മിണി നിത്യചെലവ് കണ്ടെത്തിയിരുന്നത്. മുറിയിൽ നിന്ന് ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണം കണ്ടെത്തി.
ചൊവ്വാഴ്ച വൈകിട്ട് നാലോടെ ദമ്പതികളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ആശാവർക്കർ എത്തിയപ്പോഴാണ് മുറിക്കുള്ളിൽ മലമൂത്രവിസർജനം നടത്തി അവശനിലയിൽ ഇരുവരെയും കണ്ടെത്തിയത്. വിവരം പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിച്ചു. അമ്മിണിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൊടിയൻ മരിച്ചിരുന്നു. ഇരുവർക്കും മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇതിനിടെ റെജി വീട്ടിൽ നിന്ന് സ്ഥലംവിട്ടു. നാട്ടുകാരും ആരോഗ്യ പ്രവർത്തകരും നിർദേശിച്ചതനുസരിച്ച് റെജിയുടെ ഭാര്യ ജാൻസിയാണ് അമ്മിണിക്കൊപ്പം ആശുപത്രിയിലുള്ളത്.
രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ഇളയമകൻ റെജിയോടൊപ്പമായിരുന്നു താമസം. തൊട്ടടുത്ത മുറിയിൽ റെജിയും ജാൻസിയും താമസമുണ്ടെങ്കിലും മാതാപിതാക്കളെ ശ്രദ്ധിച്ചിരുന്നില്ല. ഇവർ ജോലിക്ക് പോകുമ്പോൾ സമീപവാസികളോ ബന്ധുക്കളോ ഭക്ഷണം നൽകാതിരിക്കാൻ വീടിന് മുന്നിൽ നായയെ കെട്ടിയിട്ടിരുന്നു. മദ്യപാനിയായ റെജി അയൽവാസികളെ അസഭ്യം പറയുന്നത് നിത്യസംഭവമാണ്. ആരും ഇവിടേക്ക് എത്താറില്ല. വിശദമായ ഫൊറൻസിക് പരിശോധനയ്ക്കു ശേഷമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. നാട്ടുകാരുടെയും ചികിത്സയിൽ കഴിയുന്ന അമ്മിണിയുടെയും വിശദമായ മൊഴികൾ ശേഖരിക്കുമെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.
ആശാവർക്കർ പറഞ്ഞിട്ടും... വെളിച്ചവും കാറ്റുമില്ലാത്ത മുറിയിൽ ഭക്ഷണവും പരിചരണവും ലഭിക്കാതെ മാസങ്ങളോളം കിടന്നതിനെ തുടർന്നാണ് ഇരുവർക്കും മാനസിക അസ്വാസ്ഥ്യമുണ്ടായതെന്നാണ് ആരോഗ്യവകുപ്പും പൊലീസും പറയുന്നത്. ആശാവർക്കർ കൊവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രദേശത്തെ വീടുകളിൽ എത്തിയിരുന്നത്. ഇതിനിടെയാണ് ഇവരുടെ അവസ്ഥ അറിഞ്ഞത്. മകനോടും ഭാര്യയോടും ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്നാണ് പഞ്ചായത്തംഗത്തെ അറിയിച്ചത്. അദ്ദേഹം പൊലീസിനെയും മറ്റും അറിയിക്കുകയായിരുന്നു.