ആ ചോദ്യം ചോദിക്കുന്നവന്മാരെല്ലാം ആചാരസംരക്ഷണത്തിനിറങ്ങി വഴിയിലോടിയവരും കല്ലെറിഞ്ഞവന്മാരുമായിരിക്കും, മനപൂർവം ആണുങ്ങൾക്കിട്ട് പണിതതാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന് സംവിധായകൻ
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന തന്റെ സിനിമയെ വിമർശിക്കുന്നവരെല്ലാം ആചാരസംരക്ഷണത്തിനിറങ്ങി വഴിയിലോടിയവരും കല്ലെറിഞ്ഞവന്മാരുമായിരിക്കുമെന്ന് സംവിധായകൻ ജിയോ ബേബി. സിനിമ, ഹിന്ദു വിഭാഗത്തെ കളിയാക്കാനെടുത്തതാണെന്ന് ചിലർ പറയുന്നു. കുഞ്ഞുദൈവം എന്ന എന്റെ സിനിമയിൽ ക്രിസ്‌ത്യൻ മതത്തെയാണ് വിമർശിക്കുന്നത്. സമൂഹത്തിൽ തെറ്റാണെന്ന് തോന്നുന്നതിനെയാണ് താൻ വിമർശിക്കുന്നതെന്ന് കൗമുദി ടിവിയ‌്ക്ക് നൽകിയ അഭിമുഖത്തിൽ ജിയോ വ്യക്തമാക്കുന്നു.
'ആചാരത്തെ ബന്ധപ്പെടുത്തിയുള്ള പ്രതികണങ്ങളെല്ലാം വെളും ചീപ് പ്രതികരണങ്ങളാണ്. ശബരിമല സുപ്രീം കോടതി വിധിവന്നപ്പോൾ നാട്ടിൽ മുഴുവൻ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് ഇവന്മാരാണ്. അവന്മാരോട് എനിക്കൊന്നും പറയാനില്ല. അവർ ചീപ് ഷോ തുടരുക.
പുരുഷന്റെ സൈഡിൽ നിന്ന് നോക്കുന്ന സിനിമകളാണ് ഇവിടെ ഇതുവരെ ഇറങ്ങിയിട്ടുള്ളത്. അല്ലാത്ത സിനിമകൾ ഇല്ലാന്നു തന്നെ പറയാം. സ്ത്രീപക്ഷ സിനിമ എന്നുകാണിക്കാൻ മനപൂർവം ആണുങ്ങൾക്കിട്ട് പണിതതു തന്നെയാണ്; ഒരുസംശയവും വേണ്ട.
സുരാജിനും നിമിഷയ‌്ക്കും ഒരേപ്രതിഫലമാണോ കൊടുത്തതെന്ന് ചോദിക്കുന്നവർ ഒന്നുകിൽ ആചാരസംരക്ഷണത്തിന് വേണ്ടി വഴിയിലിറങ്ങി ഓടിയവന്മാരും കല്ലെറിഞ്ഞവന്മാരും ആയിരിക്കും. അല്ലെങ്കിൽ വൺ ഇന്ത്യ വൺപെൻഷൻ എന്ന് പറഞ്ഞു നടക്കുന്നവർ. വീട് പണിയാൻ വരുന്ന മേസ്‌രിക്കും എഞ്ചിനിയർക്കും ഒരേ വേതനമാണോ ഇവന്മാർ കൊടുക്കുന്നത്. സിനിമയിലും അങ്ങനൊക്കെ തന്നെയാ. നിമിഷയ‌്‌ക്കും സുരാജിനും എത്രകൊടുത്തു എന്നത് പറയാൻ എനിക്ക് സൗകര്യമില്ല. ഞാനും സ്വരാജും നിമിഷയൊക്കെയായിട്ട് അത് സംസാരിച്ച് തീർത്തോളാം'.