കൊവിഡ് രോഗികൾ 15ശതമാനം കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരാഴ്ച കൊണ്ടു 15 ശതമാനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 43,563 രോഗികളായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞദിവസം ആകെ ഉണ്ടായിരുന്നത്. അഞ്ച് മാസത്തിനുള്ളിലെ കുറഞ്ഞ വ്യാപനനിരക്കാണിത്.
വാക്‌സിൻ പരമാവധി വേഗത്തിൽ എല്ലാവരിലേക്കും എത്തിക്കാനാണ് ശ്രമം. തെറ്റിദ്ധാരണ പരത്തുന്നതിനാൽ ചിലരെങ്കിലും വാക്‌സിൻ എടുക്കുന്നതിൽ എന്നാശങ്കപ്പെടുന്നു. ആദ്യ ഡോസ് വാക്‌സിനെടുക്കുന്നവരിൽ പകുതി പേർക്കു മാത്രമായിരിക്കും രോഗപ്രതിരോധം കൈവരിക്കാനാവുക. രണ്ടാമത്തെ ഡോസ് എടുക്കുന്നത് 14 ദിവസം കൂടികഴിഞ്ഞാലെ പ്രതിരോധ ശേഷി ലഭിക്കൂ. അതിനാൽ മാസ്‌കുകൾ ധരിച്ചും കൈകൾ ശുചിയാക്കിയും സാമൂഹിക അകലം പാലിച്ചും ജാഗ്രത തുടരണം. വാക്‌സിനെടുക്കുന്ന ആളുകളിൽ കുറച്ചു പേർക്ക് അന്നോ തൊട്ടടുത്ത ദിവസമോ ശരീര ക്ഷീണം, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ശരീരത്തിൽ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങളാണിവ. അവ കൊവിഡിന്റെ ലക്ഷണങ്ങളല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2791 കൊവിഡ് കേസുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 2791 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 2535 പേർ സമ്പർക്കരോഗികളാണ്. 169 പേരുടെ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,764 സാമ്പിളുകളാണ് പരിശോധിച്ചത്. 4.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3517 പേർ രോഗമുക്തരായി. വിവിധ ജില്ലകളിലായി 1,77,062 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,70,954 പേർ വീട് / ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 6108 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആകെ രോഗികൾ 1075227
ചികിത്സയിലുള്ളവർ 42,819
രോഗമുക്തർ 10,27,826
ആകെ മരണം 4287