ലോകകപ്പ് യോഗ്യതാ റൗണ്ട് : പോർച്ചുഗലിനും ഹോളണ്ടിനും വിജയം
ലിസ്ബൺ : കഴിഞ്ഞ ദിവസം നടന്ന യൂറോപ്യൻ മേഖലാ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗലിനും ബെൽജിയത്തിനും ഹോളണ്ടിനും തകർപ്പൻ ജയം. പോർച്ചുഗൽ ലക്‌സംബർഗിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ ബെൽജിയം എതിരില്ലാത്ത എട്ടു ഗോളുകൾക്ക് ബെലാറസിനെ തകർത്തു. ഹോളണ്ട് എതിരില്ലാത്ത ഏഴു ഗോളിനാണ് ജിബ്രാൾട്ടറിനെ തരിപ്പണമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ സെർബിയയോട് സമനില വഴങ്ങിയ പോർച്ചുഗൽ ലംക്സംബർഗിനെതിരെ ഗോൾ വഴങ്ങിയ ശേഷമാണ് വിജയം കണ്ടത്. സെർബിയയ്ക്ക് എതിരെ തന്റെ ഷോട്ട് ഗോൾവര കടന്നിട്ടും ഗോൾ അനുവദിക്കാതിരുന്നതിൽ നിരാശനായിരുന്ന ക്രിസ്റ്റ്യാനോയും ലക്സംബർഗിനെതിരെ ഗോൾ നേടി. 30-ാം മിനിട്ടിൽ ജെഴ്സണ്‍ റോഡ്രിഗസിലൂെയാണ് ലക്‌സംബർഗ് ലീഡ് നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഡിയോഗോ ജോട്ട സമനില പിടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ 50-ാം മിനിട്ടിൽ പറങ്കികൾക്ക് ലീഡുനൽകി. യാവോ പാലീന്യ 80-ാം മിനിട്ടിൽ മൂന്നാം ഗോളും നേടി.
ബെലറൂസിനെതിരെ മിക്കി ബാറ്റ്ഷുവായി (14-ാം മിനിട്ട് ),ഹാൻസ് വനാക്കെൻ (17,89), ലിയാൻഡ്രോ ട്രൊസ്സാർഡ് (38,75), ജെറെമി ഡോക്കു (42), ഡെന്നീസ് പ്രാറ്റ് (49), ക്രിസ്റ്റ്യൻ ബെന്റക്കെ (70) എന്നിവരാണ് ബെൽജിയത്തിനായി സ്‌കോർ ചെയ്തത്.
ജിബ്രാൾട്ടറിനെതിരായ മത്സരത്തിൽ സ്റ്റീവന്‍ ബെർഗുയിസ് (41-ാം മിനിട്ട് ), ലൂക്ക് ഡിയോംഗ്( 55), മെംഫിസ് ഡെപേ (61, 88), ജോർജിനിയോ വിയനാൽഡം (62), ഡോണിൽ മലെൻ( 64), ഡോണി വാൻഡെബീക്ക് (85)എന്നിവരാണ് ഹോളണ്ടിനായി സ്‌കോർ ചെയ്തത്.
മറ്റു മത്സരങ്ങളിൽ സെർബിയ അസർബൈജാനിനെയും (2-1) ക്രൊയേഷ്യ മാൾട്ടയേയും (3-0) നോർവെ മോണ്ടിനെഗ്രോയേയും (1-0) സൈപ്രസ് സ്ലൊവേനിയയേയും (1-0) തോൽപ്പിച്ചു. തുർക്കി ലാത്വിയ മത്സരം 3-3ന് സമനിലയിലായി.