ഡോളർകടത്ത് കേസ്: സ്പീക്കർക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

Thursday 01 April 2021 1:07 AM IST

ഏപ്രിൽ എട്ടിന് കൊച്ചി കസ്റ്റംസ് പ്രിവിന്റീവ് ആസ്ഥാനത്ത് ഹാജരാവണം

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകി. ഏപ്രിൽ എട്ടിന് കൊച്ചിയിലെ കസ്റ്റംസ് പ്രിവിന്റീവ് വിഭാഗം ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം.

കേസിൽ നേരത്തേ സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ വരാൻ സാധിക്കില്ലെന്നും, തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഏതെങ്കിലുമൊരുദിവസം ഹാജരാകാമെന്നും കസ്റ്റംസിനെ സ്പീക്കർ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് എട്ടിന് ഹാജരാകാൻ നോട്ടീസ് .

മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രേരണയിലാണ് ഡോളർ കടത്തിയതെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു സ്പീക്കർക്ക് ആദ്യ നോട്ടീസ് നൽകിയത്. സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും സ്പീക്കറെ ചോദ്യംചെയ്യുക. ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ 1 കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. കോൺസുൽ ജനറൽ വഴിയാണ് ഡോളർ കടത്തിയത്. ഈ പണം ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്നാണ് സ്വപ്നയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളിൽനിന്ന് കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്പീക്കറുടെ സുഹൃത്ത് നാസറിന്റെ പേരിലുള്ള സിം ഉപയോഗിച്ചാണ് സ്പീക്കർ പ്രതികളെ ബന്ധപ്പെട്ടിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. നാസർ ഉൾപ്പെടെയുള്ളവരുടെ മൊഴിയും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സിം കാർഡ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കസ്റ്റംസിനു നിർണായകവിവരം ലഭിച്ചതായാണ് സൂചന.

ഐ ഫോൺ വിവാദം:

കസ്റ്റംസ് നിയമോപദേശം തേടി

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉൾപ്പെട്ട ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഐ ഫോൺ വിവാദത്തിൽ തുടർനടപടികൾക്കായി കസ്റ്റംസ് നിയമോപദേശം തേടി. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും വിനോദിനി ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.