കാട്ടുതീ : നേരിടാൻ മുന്നൊരുക്കങ്ങൾ
പത്തനംതിട്ട : ജില്ലയിൽ കാട്ടുതീ ഭീഷണി നേരിടാൻ പ്രതിരോധ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. വനാതിർത്തികളിൽ പെട്രോളിംഗ് ശക്തമാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. കനത്ത ചൂടും മിന്നലും കാട്ടുതീ ഉണ്ടായാലുള്ള അപകട സാദ്ധ്യതയും കണക്കിലെടുത്താണ് നിർദേശം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹായവും വനംവകുപ്പിന് ലഭ്യമാക്കും.
വനാതിർത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാട്ടുതീ ബോധവൽക്കരണം പരമാവധി ആളുകളിലേക്ക് എത്തിക്കും. ഇതിനായി പ്രദേശവാസികളുടെ കൂട്ടായ്മ ഉണ്ടാക്കും. പഞ്ചായത്തുകളിൽ നിലവിലുള്ള എമർജൻസി റസ്‌പോൺസ് ടീമിലെ അംഗങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകും. കാട്ടുതീ ഉണ്ടായാൽ അധികൃതർക്ക് വിവരങ്ങൾ കൈമാറുന്നതിന് വാർ റൂം നമ്പർ ലഭ്യമാക്കുകയാണ് ആദ്യപടി. അതിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോന്നി ഡി.എഫ്.ഒ കെ.എൻ. ശ്യാം മോഹൻലാൽ, റാന്നി ഡി.എഫ്.ഒ ജയകുമാർ ശർമ്മ, ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടർ ആർ.ഐ. ജ്യോതിലക്ഷ്മി, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, പട്ടിക വർഗ വികസന ഓഫീസർ എസ്.സുധീർ, പെരിയാർ വെസ്റ്റ് ഡിവിഷൻ എസ്.എഫ്.ഒ ടി. സനൽരാജ്, പത്തനംതിട്ട സോഷ്യൽ ഫോറസ്റ്ററി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിലീഫ്, ഫയർ ഫോഴ്‌സ് പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
മുന്നൊരുക്കങ്ങളും നിർദേശങ്ങളും
- കാട്ടുതീ ഉണ്ടാകാനിടയുള്ള മേഖലയിലെ പ്രദേശവാസികൾക്കും ജനപ്രതിനിധികൾക്കും ബോധവൽക്കരണം നടത്തും. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.
- ഫയർലൈനുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തും.
- വനത്തിനുള്ളിലും വനാതിർത്തികളിലും പെട്രോളിംഗ് ശക്തമാക്കും.
- സാദ്ധ്യത മേഖലകളിലും മുൻവർഷങ്ങളിൽ കാട്ടുതീ ബാധിച്ച സ്ഥലങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തും.
- വനത്തിനുള്ളിലേക്ക് ആളുകൾ പ്രവേശിക്കുന്നത് നിയന്ത്രിക്കും.
- വനത്തിനുള്ളിലെ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ അനാവശ്യമായി വനത്തിൽ നിറുത്തുന്നില്ലെന്ന് ഉറപ്പുവരുത്തും.
- ടൂറിസം മേഖലകളിൽ ക്യാമ്പ് ഫയർ, സിഗരറ്റ് ഉപയോഗം എന്നിവ നിരോധിക്കും.
- ആവശ്യമായ ഫയർ വാച്ചർമാരെ നിയോഗിക്കും
- റേഞ്ച് തലത്തിൽ സ്‌ക്വാഡുകൾ രൂപീകരിക്കും.
- വന സംരക്ഷണ സമിതികൾ വഴി അംഗങ്ങൾക്ക് കാട്ടുതീ നേരിടാനുള്ള പരിശീലനം നൽകും.
- വനത്തിനുളളിലെ പട്ടികജാതിപട്ടികവർഗ കോളനികളുടെ സുരക്ഷ പട്ടികജാതി , പട്ടികവർഗ വികസന വകുപ്പ് ഉറപ്പുവരുത്തും. കാട്ടുതീ ഉണ്ടായാൽ അവരെ മാറ്റിപാർപ്പിക്കാനുള്ള സംവിധാനങ്ങൾ ക്രമീകരിക്കും.
- കോളനികളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കും.