അത്ഭുതകരമായ രക്ഷപ്പെടൽ

Sunday 11 April 2021 11:45 PM IST

കൊച്ചി: ഭാഗ്യവും പൈലറ്റിന്റെ മനസ്സാന്നിദ്ധ്യവും മിടുക്കുമാണ് വലിയൊരു ദുരന്തത്തിൽ നിന്ന് യൂസഫലിയെയും സംഘത്തെയും രക്ഷിച്ചത്. ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയത് ഉറച്ചഭൂമിയിലായിരുന്നെങ്കിൽ തീപിടിത്തവും സ്ഫോടനവും ഉണ്ടായേനെയെന്ന് വിദഗ്ദ്ധർ പറയുന്നു. ചതുപ്പായതിനാൽ ആഘാതം കുറഞ്ഞു. ലാൻഡിംഗിന് സമാനമായി നേരെ ഇറങ്ങിയതിനാൽ സഞ്ചാരികളും സുരക്ഷിതരായി.

തിരക്കേറിയ ഇടപ്പള്ളി-അരൂർ ബൈപ്പാസിനോട് ചേർന്നാണ് അപകട സ്ഥലം. ഇടയ്ക്ക് സർവീസ് റോഡ് മാത്രമേയുള്ളൂ. പ്രധാന റോഡും സർവീസ് റോഡും തമ്മിൽ ആറടിയോളം ഉയരവ്യത്യാസമുണ്ട്. സർവീസ് റോഡിന്റെ നിരപ്പിലും താഴെയാണ് ചതുപ്പുനിലം. റോഡിൽ കോപ്റ്റർ പതിച്ചിരുന്നെങ്കിലും ദുരന്തമായേനെ.

മതിൽക്കെട്ടുള്ള അമ്പത് സെന്റ് വരുന്ന ചതുപ്പുനിലത്തിന്റെ നടുക്ക് കൃത്യമായി കോപ്റ്റർ ഇടിച്ചിറക്കിയതാണ് പൈലറ്റിന്റെ സാമർത്ഥ്യം. ഒന്നോ രണ്ടോ മീറ്റർ മാറിയിരുന്നെങ്കിൽ പങ്ക മതിലിൽ തട്ടി വലിയ അപകടമുണ്ടായേനെ.

പനങ്ങാട് കുറ്റിക്കാട്ടുവീട്ടിൽ രാജേഷിന്റെയും സമീപത്തെ പ്രമീളയുടെയും വീടുകളും കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.രാജേഷും പൊലീസുകാരിയായ ഭാര്യ ബിജിയും രക്ഷാപ്രവർത്തനത്തിനിറങ്ങിയതും തൊട്ടടുത്ത പനങ്ങാട് പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസുകാരെത്തിയതും വലിയ സഹായമായി.