അനധികൃത നിയമനം തടയാൻ ഇലക്ടറൽ ഓഫീസർക്ക് കത്ത്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും സർവകലാശാലകളിലും വ്യാപകമാകുന്ന പിൻവാതിൽ നിയമനങ്ങൾ നിറുത്തിവയ്ക്കാൻ അടിയന്തരമായി ഇടപെടണമെന്നവാശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം. ബാലു പെരുമാറ്റച്ചട്ടം സംബന്ധിച്ച ഇലക്ടറൽ ഓഫീസർ ബാലമുരളിക്ക് കത്ത് നൽകി.
മോട്ടോർ വാഹനവകുപ്പിൽ ശനിയാഴ്ച അറ്റൻഡർ തസ്തികയിൽ നിയമനം നടക്കുന്നുവെന്നാണ് വിവരം. ആരോഗ്യ വകുപ്പിൽ അറ്റൻഡർ തസ്തികയിൽ ഇന്റർവ്യൂ നടത്തി എടുക്കേണ്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡിൽ നിയമനം നടത്തുന്നതിനായി കഴിഞ്ഞ 12ന് സഹകരണ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നിരുന്നു. ഈ മാസം 24, 26 തീതയികളിൽ ഇന്റർവ്യൂ നടത്താനും തീരുമാനിച്ചു. 27ന് യോഗം വീണ്ടും യോഗം ചേർന്ന് ഇന്റർവ്യൂവിൽ പങ്കെടുത്തവരെ നിയമിക്കാനുള്ള നീക്കവുമുണ്ട്. കണ്ണൂർ സർവകലാശാലയിൽ എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കമുണ്ടെന്നും എസ്.എം. ബാലു കത്തിൽ പറഞ്ഞു.