വോട്ടെണ്ണൽ ദിനത്തിൽ കർഫ്യു പ്രഖ്യാപിക്കണം; വാക്‌സിനേഷൻ ക്യാമ്പുകൾ രോഗവ്യാപനത്തിന് കാരണമായേക്കാമെന്ന് ഐ എം എ
തിരുവനന്തപുരം: വാക്‌സിനേഷൻ ക്യാമ്പുകൾ കൊവിഡ് രോഗവ്യാപനത്തിന് കാരണമായേക്കാമെന്ന് ഐ എം എ. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണ് കേരളത്തിൽ രോഗവ്യാപനത്തിന് കാരണം. വോട്ടെണ്ണൽ ദിനത്തിൽ കർഫ്യു പ്രഖ്യാപിക്കണം. രണ്ടാം തരംഗത്തിൽ രോഗവ്യാപനവും മരണനിരക്കും കൂടുതലാണെന്നും ഐ എം എ ഭാരവാഹികൾ വ്യക്തമാക്കി.
മെഡിക്കൽ പരീക്ഷകൾ മാറ്റി വയ്‌ക്കരുതെന്നാണ് ഐ എം എയുടെ ആവശ്യം. കൊവിഡ് പ്രോട്ടാക്കോൾ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടിവച്ചാൽ ജൂനിയർ ഡോക്‌ടർമാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കും. വാക്സിനേഷൻ പരമാവധി വേഗത്തിൽ ആളുകളിലേക്ക് എത്തിക്കണം. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പ്രോട്ടോക്കോൾ പാലിച്ച് നടത്തണം. തുടങ്ങി വച്ച പരീക്ഷകൾ നിർത്തേണ്ട. വിദ്യാർത്ഥികളുടെ ഭാവിയുടെ പ്രശ്‌നമാണ് അതെന്നും ഐ എം എ അഭിപ്രായപ്പെട്ടു.
അതേസമയം, കൊവിഡ് കൂട്ടപരിശോധനയ്ക്ക് എതിരെ സർക്കാർ ഡോക്‌ടർമാരുടെ സംഘടന ആയ കെ ജി എം ഒ എയും രംഗത്തെത്തി. കൂട്ട പരിശോധന അശാസ്ത്രീയമാണെന്നും ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും കെ ജി എം ഒ എ വിമർശിച്ചു. ഫലം വൈകുന്നത് കൂട്ടപരിശോധനയുടെ ലക്ഷ്യം തകർക്കുകയാണ്. രോഗലക്ഷണമുളളവരിലേയ്ക്കും സമ്പർക്കപ്പട്ടികയിലുളളവരിലേയ്‌ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വർദ്ധിപ്പിക്കണം. മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കണം എന്നും കെ ജി എം ഒ എ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.