വല്ലാത്ത പൊല്ലാപ്പിലായി കല്ല്യാണ വീട്ടുകാർ
കുന്ദമംഗലം: കൊവിഡ് പടർന്നതോടെ പൊല്ലാപ്പിലായി വിവാഹ വീട്ടുകാരും. ശനി, ഞായർ ദിവസങ്ങളിൽ നടക്കാനിരിക്കുന്ന മിക്ക വിവാഹങ്ങളും ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ചതാണ്. അന്നാകട്ടെ കൊവിഡ് ഏതാണ്ട് അവസാനിച്ച മട്ടായിരുന്നു. ആയിരവും രണ്ടായിരവും പേരെയാണ് പലരും മൊഞ്ചുളള കത്ത് നൽകി വിളിച്ചിരിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ വിവാഹ ക്ഷണം ഫോണിലൂടെയായിരുന്നെങ്കിൽ അടുത്ത ദിവസങ്ങളിലെ വിവാഹങ്ങളെല്ലാം വീട്ടിലെത്തി വിളിച്ചവയാണ്. വീട്ടുമുറ്റത്തും പറമ്പിലും വലിയ പന്തലുകളാണ് പലയിടത്തും ഉയർന്നിരിക്കുന്നത്. ക്ഷണിച്ചവരിൽ എത്രപേർ വരുമെന്ന് നിശ്ചയമില്ലാത്തതിനാൽ ഭക്ഷണമൊരുക്കുന്ന കാര്യത്തിലും വീട്ടുകാർ അങ്കലാപ്പിലായിട്ടുണ്ട് . 75 പേരിൽ താഴെ ഉൾപ്പെടുത്തി മുൻകൂർ അനുമതിയോടെ കല്ല്യാണം, ഗൃഹപ്രവേശം എന്നിവ നടത്താമെന്ന് പറയുന്നുണ്ടെങ്കിലും കോഴിക്കോട് ജില്ലയിൽ അത് 25 പേരിലേക്ക് ഒതുങ്ങി. മാത്രമല്ല, വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് കൊവിഡില്ലെന്ന പരിശോധനാ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. സാധാരണ കുടുംബങ്ങളെയാണ് ഇതെല്ലാം സാരമായി ബാധിച്ചിരിക്കുന്നത്. വിവാഹത്തോടനുബന്ധിച്ച് തലേദിവസം നടത്തുന്ന 'പാർട്ടി ' യിൽനിന്നുള്ള വരുമാനം കണ്ട് ആഭരണങ്ങളും മറ്റും കടം വാങ്ങുന്നവർ നിരവധിയാണ്. നിയന്ത്രണം കടുത്തതോടെ വിവാഹം നിർത്തിവെക്കാനും നടത്തുവാനും കഴിയാതെ വിഷമിക്കുകയാണ് വിവാഹ വീട്ടുകാർ.