കൊവിഡ് കുതിക്കുന്നതിനിടെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ
കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. മതിയായ സുരക്ഷാസംവിധാനങ്ങളൊരുക്കാതെ പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. അദ്ധ്യാപക സംഘടനകൾ പ്രതിഷേധത്തിലും .എങ്കിലും,പരീക്ഷയിൽ
മാറ്റമില്ലെന്നാണ് അധികൃതരുടെ നിലപാട്.
ഏപ്രിൽ 28 മുതൽ മേയ് 15 വരെ നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷകളിൽ രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലായി നാലു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. മതിയായ ഉപകരണങ്ങളുടെ അഭാവം മൂലം പ്രാക്ടിക്കൽ നടത്തിപ്പിനിടെ ലാബുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുക അസാദ്ധ്യമാകും. മൈക്രോസ്‌കോപ്പുകളും പിപ്പറ്റുകളും കമ്പ്യൂട്ടർ ഉൾപ്പെടെ രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള മറ്റുപകരണങ്ങളും കൈമാറ്റം ചെയ്യപ്പെടും. മിക്ക സ്‌കൂളുകളിലും ലാബ് സൗകര്യങ്ങളും ഉപകരണങ്ങളും പരിമിതമാണ്. കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും വിലപിടിപ്പുള്ള ലാബ് ഉപകരണങ്ങളും സാനിറ്റൈസ് ചെയ്യാൻ എളുപ്പമല്ലാത്തതിനാൽ പ്രാക്ടിക്കൽ പരീക്ഷകൾ രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. മാത്തമാറ്റിക്‌സിനും ആദ്യമായി ഇക്കുറി കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രായോഗിക പരീക്ഷയുള്ളതിനാൽ മിക്ക സ്‌കൂളുകളിലും സൗകര്യങ്ങൾ കൂടുതൽ പേർ പങ്കിടേണ്ടി വരും. അദ്ധ്യാപകർക്ക് കൂടുതൽ . ഒന്നിലേറെ സ്‌കൂളിൽ പോയി പ്രാക്ടിക്കൽ പരീക്ഷ നടത്തേണ്ടിയും വരും. തിയറി പരീക്ഷയ്ക്ക് മുൻപായി ഫെബ്രുവരിയിൽ നടക്കാറുള്ള പ്രാക്ടിക്കൽ പരീക്ഷയാണ് താളംതെറ്റി ഇത്തവണ മേയിൽ നടത്തുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി വിത്ത് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് വിഷയങ്ങൾക്കാണ് പ്രായോഗിക പരീക്ഷ.
'കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം. പരീക്ഷാ ഡ്യൂട്ടി ചെയ്ത അദ്ധ്യാപകരിലേറെപ്പേർക്ക് കൊവിഡ് പകരാൻ സാദ്ധ്യതയുണ്ട്. അവരാണ് പ്രാക്ടിക്കൽ പരീക്ഷാ ജോലിയും ചെയ്യേണ്ടത്'.
-എസ്. മനോജ് ജനറൽ സെക്രട്ടറി എയ്ഡഡ് ഹയർസെക്കൻഡറി
സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്നും,. കൊവിഡ് വ്യാപന സാഹചര്യത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്നും പെതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് അറിയിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാനുള്ള വലിയ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ലാബുകൾ ഒരു ബാച്ച് ഉപയോഗിച്ചതിന് ശേഷം സാനിറ്റൈസ് ചെയ്ത് മാത്രമേ അടുത്ത ബാച്ചിനെ പ്രവേശിപ്പിക്കൂ. 28 മുതൽ മേയ് 15 വരെയാണ് പ്രാക്ടിക്കൽ പരീക്ഷ . 26ന് പരീക്ഷ സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കും. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം പരിശോധിച്ച് തിങ്കളാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായി എന്തൊക്കെ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കി ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കും