'ഗൃഹസന്ദർശനങ്ങൾ പരമാവധി ഒഴിവാക്കുക, വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുക'; 50 ശതമാനം രോഗബാധയും ഉണ്ടായത് വീടുകളിലൂടെയെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ

Tuesday 04 May 2021 6:14 PM IST

തിരുവനന്തപുരം: കൊവിഡ് സാഹചര്യം രൂക്ഷമാകുക സാഹചര്യത്തിൽ രോഗപ്രതിരോധത്തിനുള്ള മാർഗനിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ കഴിയുന്നത്ര വീടുകളിൽ കഴിയേണ്ടതുണ്ടെന്നും രോഗലക്ഷണങ്ങൾ ഉണ്ടെന്നു കണ്ടാൽ വീടിനുള്ളിലും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 50 ശതമാനം പേർക്കും രോഗം പകർന്നത് വീടുകളിൽ നിന്നുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വീടുകളുടെ ജനലും വാതിലുകളും തുറന്നിട്ടുകൊണ്ട് വായുസഞ്ചാരം ഉറപ്പാക്കണമെന്നും അതുവഴി രോഗബാധയുടെ തോത് കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പോസിറ്റീവായ
ആൾക്കാരുള്ള വീടിനുളളില്‍ പരമാവധി വായുസസഞ്ചാരം ഉറപ്പാക്കണം. വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിയന്ത്രണമാണ് ആവശ്യമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

വീടുകളില്‍ വാതിലുകള്‍, സ്വിച്ചുകള്‍ എന്നിവ ഇടയ്ക്ക് സാനിറ്റൈസ് ചെയ്യണം. ഓഫീസുകളില്‍ 25 ശതമാനം ഹാജര്‍ മതി. കെടിഡിസി ഹോട്ടലുകള്‍ കൊവിഡ് ചികിത്സാകേന്ദ്രങ്ങളാക്കും. നടത്തം, ഓട്ടം എന്നീ വ്യായാമമുറകള്‍ക്കായി പൊതുസ്ഥലം ഒഴിവാക്കണം, വീട്ടിലോ, വീടിനോടടുത്ത ഇടങ്ങളിലോ ആകാം. രണ്ട് മാസ്‌ക് നിര്‍ബന്ധമാണ്.

ആദ്യം സർജിക്കല്‍ മാസ്‌ക്, മീതെ തുണി മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കണം. വീട്ടുജോലി, കൂലി പണിക്ക് പോകുന്നവരെ പൊലീസ് തടയുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അത് ഇനി പാടില്ലെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കും. ഒപ്പം, നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനും 75,000 ഡോസ് കൊവാക്‌സിനും ഇന്ന് സംസ്ഥാനത്തെത്തുമെന്നും പിണറായി വിജയൻ അറിയിച്ചു.

content highlights: pinarayi vijayan gives guidelines to fight covid.