കള്ളുഷാപ്പുകളിൽ തിരക്കോട് തിരക്ക്...
പള്ളുരുത്തി: ബിവറേജുകളും ബാറുകൾക്കും പൂട്ട് വീണതോടെ ലഹരി തേടി കുടിയൻമാർ കള്ളു ഷാപ്പുകളിലേക്ക്. മട്ടാഞ്ചേരി റേഞ്ചിൽ കള്ള് ഷാപ്പുകൾ ഇല്ലാതായതോടെ കൊച്ചിക്കാർ അയൽജില്ലയായ ആലപ്പുഴയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഇടക്കൊച്ചി പാലം കഴിഞ്ഞുള്ള അരൂർ ഷാപ്പിൽ ഇന്നലെ തിരക്കോട് തിരക്കായിരുന്നു. രാവിലെ എത്തിയ പാലക്കാടൻ കള്ള് അര മണിക്കൂറിനുള്ളിൽ തീർന്നു.ഉച്ചക്ക് രണ്ട് മണിയോടെയാണ് അടുത്ത ട്രിപ്പ് എത്തിയത്. പലരും ഒരു മണി മുതൽ ഷാപ്പിന് മുന്നിൽ കാത്ത് നിൽപ്പായിരുന്നു.രണ്ട് മണിക്ക് എത്തിയ കള്ള് രണ്ടര മണിയോടെ തീർന്നു.ഒരാൾക്ക് 2 ലിറ്റർ മാത്രമേ നൽകുകയുള്ളൂ. ഒരു ലിറ്റർ കുപ്പിക്ക് 120 രൂപയാണ് നിരക്ക്.കുപ്പി ഇല്ലെങ്കിൽ 5 രൂപ കൂടുതൽ നൽകണം. കുമ്പളങ്ങി പാലം കഴിഞ്ഞുള്ള എഴുപുന്ന ഷാപ്പിലും ഇന്നലെ തിരക്കായിരുന്നു.എന്നാൽ ഇവിടെ വിതരണം ചെയ്യുന്നത് പാലക്കാടൻ കള്ളല്ല. നാടൻ ചെത്തുകളാണ്.അതുകൊണ്ട് കള്ളിന് ഇവിടെ വൻ ഡിമാൻറാണ്.കൂടാതെ ആലപ്പുഴ ജില്ലയായ കുടപുറം, കാക്കത്തുരുത്ത്, അന്ധകാരനഴി തുടങ്ങിയ ഷാപ്പുകളിൽ പോയി ക്യൂ നിൽക്കുകയാണ് കൊച്ചിക്കാർ.