നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി വിജയൻ! നിങ്ങൾ ആരെയാണ് ഭയക്കുന്നത്! പലസ്തീനിലെ ഹമാസിനെയോ, കേരളത്തിലെ ഹമാസിനെയോ? വിമർശനവുമായി പി സി ജോർജ്‌

Wednesday 12 May 2021 12:35 PM IST

ഇസ്രയേലിൽ നടന്ന ഷെൽ ആക്രമണത്തിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് അനുശോചനം രേഖപ്പെടുത്താത്തതെന്ന് മുൻ എം എൽ എ പിസി ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

പലസ്തീനിലെ ഹമാസിനെയോ, അതോ കേരളത്തിലെ ഹമാസിനെയോ ആണോ മുഖ്യമന്ത്രി ഭയക്കുന്നതെന്നും പിസി ജോർജ് കുറിപ്പിൽ ചോദിക്കുന്നു.ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണെന്നും അദ്ദേഹം കുറിച്ചു. ഇന്നലെയാണ് മലയാളി നഴ്സ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിവസം . കേരളത്തെ സംബന്ധിച്ചു നിങ്ങൾ ചെയ്ത സേവനം നിങ്ങളുടെ കർമ്മ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല . കേരളത്തിന്റെ വികസനത്തിന നിങ്ങൾ ഓരോരുത്തരും വഹിച്ച പങ്കു വിസ്മരിക്കുവാനാവില്ല , പ്രത്യേകിച്ച് മധ്യ കേരളത്തിലെ താരതമ്യേന ഉയർന്ന ജീവിത സാഹചര്യത്തിന് വരെ നിങ്ങൾ ഓരോരുത്തരുമാണ് ആണ് കാരണക്കാർ . മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ്.

ഇസ്രായേലിൽ , പലസ്ഥീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഹോം നഴ്‌സായിരുന്ന നമ്മുടെ കേരളത്തിന്റെ ഒരു മാലാഖകുട്ടിയെ നഷ്ടപ്പെട്ടു . ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ് പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു . ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല . ഒരു മലയാളി പെൺകുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കൻ മുഖ്യമന്ത്രി .

നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി വിജയൻ . നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത് . നിങ്ങൾ ആരെയാണ് ഭയക്കുന്നത് ? പലസ്തീനിലെ ഹമാസിനെയോ ? അതോ കേരളത്തിലെ ഹമാസിനെയോ ? കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം .

എ.കെ.ജി സെന്ററിൽ നിന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചു മാത്രം ഓരിയിടുന്ന സാംസ്‌കാരിക നായകരും ഉറക്കത്തിലാണ്. കേരളം ഇങ്ങനെ എങ്കിലും മുന്നോട്ടു പോവുന്നത് നമ്മുടെ കുട്ടികൾ അന്യദേശത്തു പോയി തൊഴിലെടുത്തു അയക്കുന്ന പണത്തിന്റെ ബലത്തിലാണ്. അതിന്റെ നന്ദി എങ്കിലും ഒന്ന് കാണിക്കൂ സഖാവേ.....