കൊവിഡ് മരുന്ന് കേരളത്തിനും നൽകി: കേന്ദ്രമന്ത്രി വി. മുരളീധരൻ
ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കുള്ള ടൊസിലിസുമാബ് ഇൻജക്‌ഷൻ മരുന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ 50,024 വയലിൽ 4500 വയലാണ് കേരളത്തിന് നൽകിയത്. മഹാരാഷ്‌ട്രയും കർണാടകവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരുന്ന് ലഭിച്ചത് കേരളത്തിനാണ്. കൊവിഡ് അനുബന്ധ ചികിത്സയിൽ പ്രധാനപ്പെട്ട ആംഫോടെറിസിൻ-ബിയുടെ ഉദ്പാദനം കൂട്ടാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കാൻസർ രോഗികൾക്കുള്ള കൊവിഡ് പ്രതിരോധ ചികിത്സയ്ക്ക് അറ്റോമിക് എനർജി വകുപ്പിന് കീഴിലുള്ള ടാറ്റാ മെമ്മോറിയൽ സെന്റർ, ഓക്‌സിജൻ
കോൺസെൻട്രേറ്റർ, എൻ -95 മാസ്‌കുകൾ തുടങ്ങിയവ ഏകോപിപ്പിച്ച് നൽകുന്നു. കേരളത്തിൽ മലബാർ കാൻസർ സെന്റർ, സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവല്ലയിലെ ബി.സി.എം മെഡിക്കൽ കോളേജ് തുടങ്ങിയ കൊവിഡ് ഗ്രിഡിലുള്ള സ്ഥാപനങ്ങൾക്ക് സഹായം ലഭിക്കുന്നു.
കേരളത്തിൽ അങ്ങിങ്ങ് ഓക്‌സിജൻ ക്ഷാമം തുടങ്ങിയ പശ്ചാത്തലത്തിൽ ആശുപത്രികൾ പാഴ്ച്ചെലവ് കുറയ്ക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. ഇക്കാര്യം സംസ്ഥാന സർക്കാരും ഉറപ്പാക്കണം.