വാക്ക് പറഞ്ഞു, പാലിച്ചു! സൗമ്യയ്ക്ക് ഓണററി സിറ്റിസൺഷിപ്പ് നൽകാനൊരുങ്ങി ഇസ്രയേൽ, കുടുംബത്തെയും മറന്നില്ല
ന്യൂഡൽഹി: ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ആദരസൂചന പൗരത്വം(ഓണററി സിറ്റിസൺഷിപ്പ്) നൽകാനൊരുങ്ങി ഇസ്രയേൽ. രാജ്യത്തെ ജനങ്ങൾ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസൺ ആണെന്നാണ്, സൗമ്യയെ തങ്ങളിൽ ഒരാളായാണ് അവർ കാണുന്നതെന്നും ഇസ്രയേൽ എംബസി ഉന്നത ഉദ്യോഗസ്ഥൻ റോണി യെദീദിയ ക്ലീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇസ്രയേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭർത്താവ് സന്തോഷ് പറഞ്ഞു.മകൻ അഡോണിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും എംബസി ഉദ്യോഗസ്ഥർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞാഴ്ചയാണ് ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെൽ ആക്രമണത്തിൽ ഇടുക്കി സ്വദേശിനി സൗമ്യ കൊല്ലപ്പെട്ടത്. ഏഴ് വര്‍ഷമായി സൗമ്യ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്.അഷ്കലോണിലെ ഒരു വീട്ടിൽ വൃദ്ധയെ പരിചരിച്ചുവരികയായിരുന്നു.