കുട്ടിക്കൊമ്പൻ മണികണ്ഠൻ ചരിഞ്ഞു
നിലമ്പൂർ: കുറുമ്പുകൾ കാട്ടി വിനോദ സഞ്ചാരികളുടെയും ആനപ്രേമികളുടെയും മനം കവർന്ന കോന്നി ആനത്താവളത്തിലെ പുതിയ കുട്ടിക്കൊമ്പൻ മണികണ്ഠൻ ചരിഞ്ഞു. ഇന്നലെ രാവിലെ 8.30 ഓടയാണ് ആനപ്രേമികളെ കണ്ണീരിലാഴ്ത്തി അഞ്ച് മാസം മാത്രം പ്രായമുള്ള മണികണ്ഠൻ ചരിഞ്ഞത്. ഉദര സംബന്ധമായ അസുഖവും ഹിരണ്യയും ബാധിച്ച കുട്ടികൊമ്പൻ വെള്ളയാഴ്ച രാത്രിയിൽ കൂടുതൽ അവശനായി. വനം വകുപ്പ് വെറ്ററിനറി ഡോക്ടർ ശ്യാമിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ചികിത്സ നടത്തിവരികയായിരുന്നു.കാടുപേക്ഷിച്ച് നിലമ്പൂരിലെ ജനവാസ മേഖലയിൽ കണ്ടെത്തിയ കുട്ടിയാനയെ കഴിഞ്ഞ ഏപ്രിൽ 21ന് ആണ് കോന്നി ആനത്താവളത്തിൽ എത്തിച്ചത്. കഴിഞ്ഞ മാർച്ച് 13ന് വഴിക്കടവ് പുരുത്തിപ്പാടത്തെ മൈതാനത്ത് രണ്ട് മാസം പ്രായമായ കുട്ടിക്കൊമ്പനെ കണ്ടെത്തുകയായിരുന്നു. ഇവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ആനക്കുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. അമ്മയിൽ നിന്ന് കൂട്ടം തിരിഞ്ഞ് എത്തിയതാണെന്ന് മനസിലാക്കിയ വനപാലകർ ആനക്കുട്ടിയെ തിരികെ വനത്തിലേക്ക് വിടാൻ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല.
തുടർന്ന് വനംവകുപ്പ് ആനക്കുട്ടിയുടെ പരിചരണം ഏറ്റെടുത്ത് കോന്നിയിൽ എത്തിക്കുകയായിരുന്നു. മാസങ്ങളുടെ വ്യത്യാസത്തിൽ ചരിയുന്ന മൂന്നാമത്തെ ആനയാണ് മണികണ്ഠൻ. ആറ് മാസം മുമ്പ് താപ്പാന മണിയനും കുട്ടിയാന പിഞ്ചുവും ചരിഞ്ഞു.
ഇത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നതിന് പിന്നാലെയാണ് മണികണ്ഠനും ചരിഞ്ഞത്. അഞ്ച് ആനകളാണ് ഇനി ആനത്താവളത്തിലുള്ളത്.