ഓക്സിജൻ കിട്ടാതെ കിതച്ച് ലിങ്ക് റോഡ് നിർമ്മാണം

Monday 31 May 2021 12:16 AM IST
ലിങ്ക് റോഡിന്റെ ഓലയിൽക്കടവിലേക്കുള്ള ഫ്ളൈ ഓവറിന്റെ പൂർത്തിയായ ഭാഗം

കൊല്ലം: കൊവിഡ് രണ്ടാം വ്യാപനം ലിങ്ക് റോഡിന്റെ മൂന്നാംഘട്ട വികസനത്തെയും ശ്വാസംമുട്ടിക്കുന്നു. ഓലയിൽക്കടവ് വരെ നീട്ടുന്ന മൂന്നാംഘട്ടത്തിൽ ട്രാക്കുകളുടെ നിർമ്മാണത്തിന് ഇരുമ്പ് മുറിക്കാനും ഘടിപ്പിക്കാനും ഗ്യാസ് കട്ടറുകൾ പ്രവർത്തിപ്പിക്കാൻ ഓക്സിജൻ കിട്ടാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ നിന്ന് 1.4 കിലോമീറ്റർ നീളത്തിലാണ് ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിർമ്മാണം. ഇതിൽ 1,100 മീറ്റർ നീളത്തിൽ ഫ്ളൈ ഓവറാണ്. ഇതിനുള്ള 158 പൈലുകളുടെയും പൈൽ കാപ്പ്, പിയർ, പിയർ ഹെഡ് എന്നിവയുടെയും നിർമ്മാണം പൂർത്തിയായി.

800 മീറ്റർ നീളത്തിൽ പൈലുകൾക്ക് മുകളിൽ ബീമുകളും അവയ്ക്ക് മുകളിൽ സ്ലാബുകളും സ്ഥാപിച്ച് ഗതാഗതത്തിന് സജ്ജമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന സ്ഥലത്തേക്കുള്ള ബീമുകളുടെയും സ്ലാബുകളുടെയും കോൺക്രീറ്റിംഗ് പുരോഗമിക്കുകയാണ്. എന്നാൽ ഗ്യാസ് കട്ടർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ഇവ പൈലുകൾക്ക് മുകളിൽ സ്ഥാപിക്കുന്ന പ്രവൃത്തികൾ മുടങ്ങിയിരിക്കുകയാണ്.

കൊവിഡ് രണ്ടാം വ്യാപനത്തിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ വ്യവസായിക, നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഓക്‌സിജൻ സിലിണ്ടറുകൾ കൂട്ടത്തോടെ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. ഇതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ട ഓക്‌സിജൻ ലഭിക്കാതായത്. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

നിലവിലെ പ്രതിസന്ധി

പുറത്തുവച്ച് കോൺക്രീറ്റ് ചെയ്യുന്ന വൻഭാരമുള്ള ബീമുകളും സ്ലാബുകളും ഇരുമ്പ് ട്രാക്കുകളിൽ വച്ച് ട്രോളി ഉപയോഗിച്ച് തള്ളി മുകളിലെത്തിച്ചാണ് പൈലുകൾക്ക് മുകളിലുള്ള പിയർ ഹെഡിൽ സ്ഥാപിക്കുന്നത്. ഓരോ ബീമും സ്ലാബും സ്ഥാപിക്കാൻ ട്രാക്കിന്റെ അളവിൽ മാറ്റം വരുത്തേണ്ടിവരും. ഇരുമ്പുകൊണ്ടുള്ള ട്രാക്കുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് മുറിക്കുകയും ഘടിപ്പിക്കുകയും ചെയ്യുന്നത്.

കരയ്‌ക്കെത്താൻ നാല് മാസം

ലിങ്ക് റോഡിന്റെ മൂന്നാംഘട്ടത്തിൽ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നാല് മാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ 80 ശതമാനം പൂർത്തിയായിട്ടുണ്ട്.

ലിങ്ക് റോഡ് മൂന്നാംഘട്ടം

നീളം: 1.4 കി. മീ

ഫ്ളൈ ഓവർ നീളം: 1100 മീറ്റർ

നിർമ്മാണ ചെലവ്: 103കോടി

പൂർത്തിയായത്: 80 ശതമാനം

തോപ്പിൽ കടവിലേക്ക്; ടെണ്ടർ ഉടൻ

ലിങ്ക് റോഡ് ഓലയിൽക്കടവിൽ നിന്ന് തോപ്പിൽ കടവിലേക്ക് നീട്ടുന്ന നാലാംഘട്ട വികസനത്തിന്റെ രൂപരേഖ കിഫ്ബിയുടെ പരിഗണനയിലാണ്. വൈകാതെ പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭ്യമാക്കി മൂന്ന് മാസത്തിനുള്ളിൽ ടെണ്ടർ നടപടി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നാലാംഘട്ട വികസനത്തിന് കിഫ്ബിയിൽ നിന്ന് 150 കോടി രൂപ 2017-18ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

പെരുമൺ പാലം നിർമ്മാണവും നിലച്ചു

ഓക്‌സിജൻ ക്ഷാമം കാരണം പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണവും നിലച്ചിരിക്കുകയാണ്. ദ്രുതഗതിയിൽ പൈലിംഗ് നടന്നുവരികയായിരുന്നു. പൈലിംഗിനുള്ള ഉപകരണങ്ങൾ മുറിക്കാനും ഘടിപ്പിക്കാനും ഗ്യാസ് കട്ടറുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതാണ് ഇവിടെയും പ്രശ്നമായത്.

Advertisement
Advertisement