23 ലക്ഷത്തിന്റെ മോടി പിടിപ്പിക്കൽ നിരസിച്ച് മന്ത്രി കെ. രാജൻ, 15,000 രൂപയുടെ മിനുക്കുപണി മതിയെന്ന് മന്ത്രി​

Wednesday 02 June 2021 1:10 AM IST

 ഔദ്യോഗിക വസതിക്ക് 15,000 രൂപയുടെ മിനുക്കുപണി മതിയെന്ന് മന്ത്രി​

തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതി 23ലക്ഷം രൂപ ചെലവിട്ട് മോടി കൂട്ടേണ്ടെന്ന് റവന്യൂമന്ത്രി കെ. രാജൻ.

കന്റോൺമെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജാണ് മന്ത്രിക്ക് അനുവദിച്ചത്. അത് മോടിപിടിപ്പിക്കാൻ 23 ലക്ഷത്തിനാണ് ടൂറിസം വകുപ്പ് ടെൻഡർ തയ്യാറാക്കിയത്. പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗമാണ് എസ്റ്രിമേറ്റ് തയ്യാറാക്കിയത്.

എന്നാൽ പൈപ്പുകളുടെയും ഇലക്ട്രിക്കൽ ലൈനുകളുടെയും അത്യാവശ്യ ജോലികൾ മാത്രം തീർത്താൽ മതിയെന്ന് മന്ത്രി ടൂറിസം വകുപ്പിനെ അറിയിച്ചു. എല്ലാം കൂടി 15,000 രൂപയുടെ ജോലി മാത്രം. കഴിഞ്ഞ മന്ത്രിസഭയിലെ സി.പി.ഐ അംഗം വി.എസ്. സുനിൽ കുമാറും ഇവിടെയാണ് താമസിച്ചിരുന്നത്. അറ്റകുറ്റപ്പണി തീരാത്തതിനാൽ കെ. രാജൻ ഇപ്പോൾ എം.എൽ.എ ഹോസ്റ്റലിലെ മുറിയിലാണ് താമസം.

പ്രതിപക്ഷ നേതാവിന് നൽകാറുള്ള കന്റോൺമെന്റ് ഹൗസ് അടക്കം 21 ഔദ്യോഗിക വസതികളാണുള്ളത്. പുതിയ സർക്കാരുകൾ വരുമ്പോൾ ഇവ നവീകരിക്കുന്ന പതിവുണ്ട്. വൻതുകയാണ് ഇതിന് ചെലവാക്കുന്നത്. ഫർണിച്ചർ, കർട്ടനുകൾ, കാ‌ർപ്പെറ്റുകൾ എന്നിവ സജ്ജമാക്കുന്നത് ടൂറിസം വകുപ്പാണ്.

Advertisement
Advertisement