മ്യൂച്വൽ ഫണ്ടുകളുടെ ആഗോള ഓഹരി നിക്ഷേപ പരിധി ഉയർത്തി

Sunday 06 June 2021 1:05 AM IST

മുംബയ്: ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള മ്യൂച്വൽ ഫണ്ട് കമ്പനികളുടെ പരിധി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി)ഉയർത്തി. 60 കോടി ഡോളറിൽനിന്ന് 100 കോടി ഡോളറായാണ് പരിധി ഉയർത്തിയത്. അന്തർദേശീയ ഓഹരികളിൽ നിക്ഷേപിക്കുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇ.ടി.എഫ്)കൾക്ക് പരമാവധി 30കോടി ഡോളർ ഇനി നിക്ഷേപിക്കാം. നിലവിലെ പരിധി 20 കോടി ഡോളറായിരുന്നു.

ഇന്റർനാഷണൽ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചതോടെ പരിധി ഉയർത്തണമെന്ന ആവശ്യവുമായി ഫണ്ട് ഹൗസുകൾ സെബിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് തീരുമാനം. 2021 ഏപ്രിലിലെ കണക്കുപ്രകാരം ഫണ്ട് ഒഫ് ഫണ്ട് കാറ്റഗറിയിലെ മൊത്തം ആസ്തി 13,441 കോടിയാണ്. ഇതിൽ ഭൂരിഭാഗംതുകയും ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്ന ഇ.ടി.എഫുകളിൽ പണംമുടക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലേതാണ്. 2020 നവംബറിലാണ് ഇതിനുമുമ്പ് സെബി 30 കോടി ഡോളറിൽനിന്ന് 60 കോടി ഡോളറായി ഉയർത്തിയത്. ഇ.ടി.എഫുകളിലെ നിക്ഷേപം 50 മില്യണിൽനിന്ന് 200 മില്യണായി ഉയർന്നപ്പോഴായിരുന്നു ഇത്. വൈവിധ്യവത്കരണത്തിന്റെഭാഗമായി നിക്ഷേപകരുടെ ഇടയിൽ അടുത്തകാലത്താണ് ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്ന ഇ.ടി.എഫുകളിൽ താത്പര്യം വർധിച്ചത്. ആഗോള വിപണികളിലെ മികച്ചനേട്ടവും അതിന് പ്രേരണയായി.

 ആഗോള ഓഹരി നിക്ഷേപ പരിധി: 100 കോടി ഡോളർ

 പഴയപരിധി : 60 കോടി ഡോളർ

 ഇ.ടി.എഫുകളുടെ പരിധി: 30കോടി ഡോളർ

 പഴയപരിധി: 20 കോടി ഡോളർ

Advertisement
Advertisement