കിവികൾ പിടിമുറുക്കി
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന്റെ ആധിപത്യം. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 275 റൺസിന് ആൾഔട്ടാക്കിയ കിവികൾ നാലാം ദിനം ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 49 റൺസെടുത്തിട്ടുണ്ട്. അവക്ക് 152 റൺസിന്റെ ലീഡായി. ആറ് വിക്കറ്റെടുത്ത ടിം സൗത്തിയാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്.
നാലാം ദിവസം 111/2 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ സൗത്തിയുടെ നേതൃത്വത്തിൽ കിവി ബൗളർമാർ പ്രതിസന്ധിയിലാക്കുകയായിരുന്നു. കെയ്ൽ ജാമിസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറിയുമായി പൊരുതിയ ഓപ്പണർ റോറി ബേൺസാണ് (132) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 297 പന്തിൽ 16 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ഇംഗ്ലണ്ടിന്റെ ഏറ്റവും അവസാനത്തെ വിക്കറ്റായിരുന്നു ബേൺസിന്റെ. ബേൺസിനെക്കൂടാതെ 42 റൺസ് വീതം നേടിയ നായകൻ ജോ റൂട്ടിനും ഒലി പോപ്പിനും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്. ഇന്നലത്തെ ആദ്യ പന്തിൽ തന്നെ റൂട്ടിനെ ടെയ്ലറുടെ കൈയിൽ എത്തിച്ച് ജാമിസൺ ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടു. സ്കോർ ഇംഗ്ലണ്ട് സ്കോർ 140ൽ വച്ച് മൂന്ന് ബാറ്റ്സ്മാൻമാരെയാണ് സൗത്തി പവലിയനിലേക്ക് മടക്കിയത്. നേരത്തേ ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ 378 റൺസെടുത്തിരുന്നു. മൂന്നാം ദിവസം മഴമൂലം കളി നടന്നിരുന്നില്ല.