ലോക് ഡൗണിൽ ആക്സിലൊടിഞ്ഞ് ചരക്ക് ഗതാഗതം

Tuesday 08 June 2021 12:01 AM IST

പാലക്കാട്: ലോക്ക് ഡൗണും ഇന്ധന വില വർദ്ധനയും ഇരട്ട പ്രഹരമായി മാറിയപ്പോൾ​ പെരുവഴിയായി ചരക്ക് ഗതാഗത മേഖല. ജില്ലയിൽ ചെറുതും വലുതുമായി 7000ലധികം ചരക്കുവാഹനമുണ്ട്. 10,000ത്തോളം ജീവനക്കാരാണ് ഈ മേഖലയെ ആശ്രയിക്കുന്നത്. ലോക് ഡൗണിൽ ചരക്കുവാഹനങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ടെങ്കിലും ഭൂരിപക്ഷം കച്ചവട സ്ഥാപനങ്ങളും നിർമ്മാണ-വ്യവസായ ശാലകളും അടഞ്ഞത് ഓട്ടം കുറയാൻ കാരണമായി. ഇന്ധന വില നൂറിലെത്തിയതും മേഖലയെ പ്രതിസന്ധിയിലാക്കി.

സംസ്ഥാനത്ത് കൊവിഡ് ടി.പി.ആർ പത്തിൽ താഴെയെത്തി ലോക്ക് ഡൗൺ ഇളവുണ്ടായി കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നാലേ ചരക്ക് നീക്കത്തിലും ഉണർവുണ്ടാകൂ. ഒപ്പം അന്യസംസ്ഥാന ചരക്ക് നീക്കവും പഴയ രീതിയിലാകണം. നിലവിലെ അവസ്ഥയിൽ വാടക വർദ്ധനയും ലോറി ഉടമകൾ ഉന്നയിക്കുന്നു. ഇന്ധന വില വർദ്ധനവിനാനുപാതികമായി വാടക വർദ്ധിപ്പിച്ചാൽ അത് തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. വലിയ നഷ്ടം സഹിച്ചാണ് പലരും വാഹനം നിരത്തിലിറക്കുന്നത്.

വേണം വാക്സിനും നികുതിയിളവും

ഇൻഷ്വറൻസ്, ഫിറ്റ്‌നസ് എന്നിവയുടെ കാലാവധി നീട്ടി നികുതിയിളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഒരു സുരക്ഷ മുൻകരുതലും പാലിക്കാത്തയിടങ്ങളിൽ പലപ്പോഴും ചരക്കുമായി പോകേണ്ട സാഹചര്യത്തിൽ ഡ്രൈവർമാർക്ക് വാക്സിനേഷൻ മുൻഗണന ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വായ്പയും കടക്കെണിയും

ഓട്ടം ഇല്ലാതായതോടെ വായ്പ തിരിച്ചടവ് പ്രതിസന്ധിയിലാണ്. ഉപയോഗിച്ച് കൈമാറ്റം ചെയ്തുവന്ന വാഹനങ്ങളാണ് ചരക്കുവാഹന മേഖലയിൽ ഭൂരിഭാഗവും. ദേശസാത്കൃത ബാങ്കുകളിൽ നിന്ന് പുതിയ വാഹനം ഒഴികെയുള്ളവക്ക് വായ്പ ലഭിക്കാത്തതിനാൽ ന്യൂ ജനറേഷൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് ഭൂരിഭാഗം പേരും വാഹനം വാങ്ങുക. തിരിച്ചടവ് മുടങ്ങിയതിനാൽ പലിശയും കൂട്ടുപലിശയും നൽകണം. സ്വർണം ഉൾപ്പെടെ പണയപ്പെടുത്തിയാണ് വായ്പ തിരിച്ചടയ്ക്കുന്നത്. ഓട്ടം കിട്ടിയില്ലെങ്കിൽ പെരുവഴിയാകുമെന്ന ആശങ്കയിലാണ് വാഹന ഉടമകളും ജീവനക്കാരും.

Advertisement
Advertisement