ടാറ്റൂ സ്റ്റുഡിയോകൾക്ക് ലൈസൻസ് വേണം
തിരുവനന്തപുരം: ശരീരത്തിൽ പച്ചകുത്തുന്ന ടാറ്റൂ കലാകാരന്മാർക്കും സ്റ്റുഡിയോകൾക്കും ലൈസൻസ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനം. ഒരേ സൂചി ഉപയോഗിച്ച് പലർക്കും ടാറ്റൂ ചെയ്യുന്നത് രോഗങ്ങൾ പകരാനിടയാക്കുമെന്നതാണ് കാരണം. ഉത്സവപ്പറമ്പുകളിലും തെരുവോരങ്ങളിലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ ടാറ്റൂ ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഹെപ്പറ്റെറ്റിസ്, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് റിപ്പോർട്ട്..
ലൈസൻസ് നൽകുന്നതിനായി തദ്ദേശഭരണ സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലംഗ സമിതിക്ക് രൂപം നൽകി. മെഡിക്കൽ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ, ജില്ലാ കെമിക്കൽ അനലിറ്റിക്കൽ ലാബ് ഉദ്യോഗസ്ഥൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എന്നിവരാണ് സമിതി അംഗങ്ങൾ. അപേക്ഷ നൽകേണ്ടതെങ്ങനെ, എവിടെ തുടങ്ങിയ വിശദാംശങ്ങൾ ഉടൻ തയ്യാറാക്കും.