കെ‌എസ്‌ആർ‌‌ടി‌സി‌യിൽ നടന്നത് ധനകാര്യ ദുരുപയോഗവും ഗുരുതര വീഴ്‌ചയും; വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി മുഖ്യമന്ത്രി

Wednesday 09 June 2021 5:04 PM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാർശ‌യ്‌ക്ക് മുഖ്യമന്ത്രി അംഗീകാരം നൽകി .

പ്രാഥമിക അന്വേഷണത്തിൽ ഫണ്ട് മാനേജ്‌മെന്റിലെ ഗുരുതരമായ ക്രമക്കേട് 2010 മുതൽ തുടങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു .കെ.എസ്.ആർ.ടി.സി.യുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഇത് കണ്ടെത്തിയിട്ടുണ്ട് . അക്കൗണ്ട് ഓഫീസർ ഉൾപ്പടെയുള‌ള ഉദ്യോഗസ്ഥരിൽ നിന്ന് വീഴ്ചയുള‌ളതായാണ് ഓഡിറ്റ് റിപ്പോർട്ട്. ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു , വിജിലൻസ് അന്വേഷണം മുഖ്യമന്ത്രിക്കു ശുപാർശ ചെയ്യുകയായിരുന്നു .

യുഡിഎഫ് ഭരണ കാലത്ത്, 2013 വരെയുള‌ള കണക്കുകളിലാണ് ക്രമക്കേട് ഉണ്ടായിരിക്കുന്നത് . കെ.എസ്.ആർ.ടി.സി തങ്ങളുടെ ബാങ്ക് , ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. ഫണ്ട് മാനേജ്‌മെന്റിൽ രേഖകൾ സൂക്ഷിക്കാതെ ഉദ്യോഗസ്ഥർ ആശയകുഴപ്പം സൃഷ്ടിച്ചുവെന്ന് കെ.എസ്.ആർ.ടി.സി, ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ക്രമക്കേടിന്റെ കാരണക്കാരായ ഉദ്യോഗസ്ഥരിൽ ഒരാൾ ഇപ്പോഴും സർവ്വീസിൽ ഉണ്ട്. ഒരാൾ പിരിഞ്ഞ് പോയി, മറ്റ് രണ്ടുപേർ മറ്റ് വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയവരുമാണ്.

സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തിക അച്ചടക്കം കൊണ്ടു വരേണ്ട ഉദ്യേഗസ്ഥർക്കുണ്ടായ വീഴ്ച ഗുരുതരമുള‌ളതാണെന്നാണ് അന്വേഷണ റിപ്പോർട്ടിലുള‌ളത്. ധനകാര്യ ദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ ഗതാഗതമന്ത്രി ശുപാർശ ചെയ്തത് .