ഫ്ളാറ്റിലെ പീഡനം: മാർട്ടിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Monday 14 June 2021 12:04 AM IST

കൊച്ചി: ഫ്ളാറ്റിൽ യുവതിയെ തടഞ്ഞുവച്ച് പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ സ്വദേശി മാർട്ടിൻ തോമസിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. മാർട്ടിന്റെ ദുരൂഹജീവിതവും സാമ്പത്തികയിടപാടുകളും മറ്റും കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ അറിയാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കണ്ണൂർ സ്വദേശിയായ യുവതിയെ മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ തടഞ്ഞുവച്ചാണ് ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. രക്ഷപ്പെട്ട യുവതി നൽകിയ പരാതിയിൽ ഒരുമാസത്തിന് ശേഷമാണ് തൃശൂരിലെ ഒളിത്താവളത്തിൽ നിന്ന് വ്യാഴാഴ്ച രാത്രി പൊലീസ് ഇയാളെ പിടികൂടിയത്. ഉടമയായ ഇൻഫോപാർക്കിലെ ജീവനക്കാരിയെ മർദ്ദിച്ച് പുറത്താക്കി ഇയാൾ കാക്കനാട്ട് ഒളിവിൽ കഴിഞ്ഞ ഫ്ളാറ്റിലും തെളിവെടുക്കും.

അറസ്റ്റിലായ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ഇയാൾ പറഞ്ഞത്. വിശദമായി ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിച്ചശേഷം യുവതിയിൽ നിന്ന് വിവരങ്ങൾ ആരായും. അഞ്ചുലക്ഷം രൂപ യുവതിയിൽ നിന്ന് മാർട്ടിൻ വാങ്ങിയിരുന്നതായി പരാതിയിൽ പറയുന്നുണ്ട്. ഇരുവരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടത്തും. മാർട്ടിൻ നടത്തിയ ഇടപാടുകളുടെ വിവരങ്ങൾ അക്കൗണ്ടുള്ള ബാങ്കുകളിൽ നിന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement