വയോധികയുടെ മൃതദേഹം വീട്ടിൽ പുഴുവരിച്ച നിലയിൽ
മരണം കൊവിഡ് മൂലമാണോയെന്ന് സംശയം
അരിമ്പൂർ (തൃശൂർ) : വയോധികയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ വീട്ടിലെ കട്ടിലിൽ കണ്ടെത്തി. മനക്കൊടി കിഴക്കുംപുറത്ത് മീത്തിപറമ്പിൽ രാമകൃഷ്ണന്റെ ഭാര്യ സരോജിനിയാണ് (68) മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. കൊവിഡ് മൂലമാണ് മരിച്ചതെന്ന് സംശയിക്കുന്നു. ഭർത്താവ് രാമകൃഷ്ണൻ മാനസികാസ്വാസ്ഥ്യമുള്ളയാളാണ്.
അയൽവാസികൾ എലിയോ, പൂച്ചയോ മറ്റോ ചത്തു ചീഞ്ഞ മണമാണോയെന്ന് കരുതി നോക്കിയപ്പോഴാണ് മുറിയിൽ കട്ടിലിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. മനക്കൊടിയിൽ ഈ കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്. ഈ പ്രദേശം കണ്ടെയ്ൻമെന്റ് സോണിലായിരുന്നു. നാല് ദിവസം മുമ്പ് സരോജിനിയെ അയൽക്കാർ കണ്ടിരുന്നു. മരപ്പണിക്കാരനും അവിവാഹിതനുമായ മകൻ ദിനേശൻ കഴിഞ്ഞ തിങ്കളാഴ്ച തൃശൂർ കോളങ്ങാട്ടുകരയിലേക്ക് ജോലിക്ക് പോയതാണ്.ജോലിക്ക് പോയാൽ ആഴ്ചകൾ കഴിഞ്ഞാണ് മടങ്ങിയെത്താറ്. വിവരം അറിഞ്ഞ് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം ത്യശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇൻസ്പെക്ടർ സുരേഷ് കുമാർ, എസ്.ഐ. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.