പാർട്ടയിൽ നിന്നു പിന്തുണ കിട്ടിയില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: തനിക്ക് പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന സൂചന നൽകി മുല്ലപ്പള്ളി രാമന്ദ്രൻ. പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പദവിയൊഴിഞ്ഞുകൊണ്ടുള്ള പ്രസംഗത്തിലാണ് പരാമർശം.
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തുതന്നെ താൻ സി.പി.എം-ബി.ജെ.പി ബാന്ധവത്തെക്കുറിച്ച് പറഞ്ഞിരുന്നതാണ്. സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവും അത് നിഷേധിച്ചില്ല. എന്നാൽ ചില മാദ്ധ്യമങ്ങൾ തന്നെ അധിക്ഷേപിച്ചു. പാർട്ടിയിലുള്ളവർ പോലും എന്നെ വിശ്വസിച്ചില്ല. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ പറഞ്ഞപ്പോഴാണ് എല്ലാവർക്കും അത് വിശ്വാസമായത്. ബി.ജെ.പിയുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ ജാരസന്തതിയാണ് ഈ സർക്കാർ.
പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം കൊണ്ടുവരാനാണ് താൻ ശ്രമിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കോൺഗ്രസ് അംഗങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമായി കേരളത്തെ മാറ്റാൻ കഴിഞ്ഞു. ന്യൂനപക്ഷ മനസുകളിൽ ഇന്ന് കോൺഗ്രസിനെ സംബന്ധിച്ച് വിശ്വാസ പ്രതിസന്ധിയുണ്ടായിരിക്കുന്നു. അവരെ തിരിച്ചുകൊണ്ടുവരികയാണ് ഏറ്റവും ആവശ്യം.