ആംബുലൻസ് കുഴിയിൽ ചാടി: ഹൃദ്രോഗി മരിച്ചു
ചാലക്കുടി: രോഗിയുമായി പോയ ആംബുലൻസ് പാലം നിർമ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട കുഴിയിൽ കുടുങ്ങി. ഹൃദ്രോഗിയായിരുന്ന മാള സ്വദേശിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാള കുഴൂർ സ്വദേശി പടമാടങ്കൽ ജോൺസണാണ് (50) മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അപകടം.
ഹൃദയാഘാതത്തെ തുടർന്ന് ജോൺസനെ കുഴൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പിന്നീട് സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആംബുലൻസിന്റെ മുൻഭാഗം ആനമല ജംഗ്ഷനിൽ ആട്ടാതോട് പാലം പുതുക്കിപ്പണിയുന്ന ഭാഗത്ത് കുഴിയിലേക്ക് വീഴുകയായിരുന്നു.
പരിസരത്തുണ്ടായിരുന്ന ടാക്‌സി കാറിൽ ജോൺസനെ ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിലായിരുന്ന ജോൺസൺ രാവിലെ എട്ടോടെ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന ജോൺസന്റെ മകൻ നോബിളിന് (20) നിസാര പരിക്കേറ്റു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭാര്യ: ബീന. മറ്റൊരു മകൻ: നിബിൽ.